ന്യൂഡൽഹി: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ കുറ്റക്കാരാക്കണമെന്നും മോദി പറഞ്ഞു. തീവ്രവാദത്തിനെതിരായി റഷ്യ ആതിഥേയത്വം വഹിച്ച് സംഘടപ്പിച്ച പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തീവ്രവാദം. തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളെയും കുറ്റക്കാരാക്കണം." മോദി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ മരുന്ന് ഉത്പാദിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ സംഭാവന നൽകാൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഗോള ജനസംഖ്യയുടെ 42 ശതമാനം വരുന്ന ബ്രിക്സ് രാജ്യങ്ങൾ കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിൽ പ്രധാന പങ്കുവഹിക്കുമെന്നും വ്യാപാരബന്ധം വലുതാക്കുന്നതിന് ഏറെ സാദ്ധ്യതകളുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
തീവ്രവാദത്തിനെതിരെയുള്ള മോദിയുടെ പ്രസ്‌താവനയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പിന്തുണ അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് , ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരും ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ചു.