jawan

തിരുവനന്തപുരം: രാസപരിശോധനയിൽ ജവാൻ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വിൽപന മരവിപ്പിക്കാൻ കേരള എക്സെെസ് വകുപ്പ് ഉത്തരവിറക്കി.ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് നിർദേശം. രാസപരിശോധനയിൽ ജവാൻ മദ്യത്തിൽ സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ് എക്സെെസ് വകുപ്പിന്റെ നടപടി.

സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മിഷ്ണർ അറിയിപ്പ് നൽകി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ നിർമാതാക്കൾ.

നേരത്തെ കോഴിക്കോട് മുക്കത്തെ ഒരു ബാര്‍ഹോട്ടലില്‍ മദ്യം കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പിന്നാലെ മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതി നൽകി. തുടർന്ന് രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു. ഇതോടെയാണ് മദ്യത്തിൽ നിർദേശിച്ച അളവിൽ കൂടുതൽ ഈതൈൽ ആൽകഹോൾ കണ്ടെത്തിയത്.