white-giraffe

ലോകത്തില്‍ ഇനി ഒരേയൊരു വെള്ള ജിറാഫ് മാത്രമാണ് അവശേഷിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. വടക്കു കിഴക്കന്‍ കെനിയയിലുള്ള ജിറാഫിനെ വേട്ടക്കാരില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നതിനായി ഇപ്പോള്‍ ജി.പി.എസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ഈ ആണ്‍ ജിറാഫിന്റെ നീക്കങ്ങള്‍ റേഞ്ചര്‍മാര്‍ക്ക് അറിയാൻ കഴിയും. ലൂസിസം എന്ന അവസ്ഥയാണ് ജിറാഫിന്റെ വെള്ളനിറത്തിന് കാരണം.

മാര്‍ച്ചില്‍ വേട്ടക്കാര്‍ ഈ ജിറാഫിനൊപ്പമുണ്ടായിരുന്ന അമ്മ ജിറാഫിനെയും കുട്ടിയേയും കൊലപ്പെടുത്തിയിരുന്നു. കെനിയയുടെ വടക്കുകിഴക്കന്‍ ഗാരിസ കൗണ്ടിയിലെ ഒരു സംരക്ഷണ പ്രദേശത്താണ് ഇവയുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ശേഷിക്കുന്ന അവസാനത്തെ വെള്ള ജിറാഫായി ഇത് മാറുകയായിരുന്നു. ഏഴ് മാസം പ്രായമുണ്ടായിരുന്ന കുട്ടി ജിറാഫിന്റെയും അമ്മയുടേയും അതേ അവസ്ഥ തന്നെ ഇതിനും വരാമെന്ന ആശങ്കയാണ് ജി.പി.എസ് ഘടിപ്പിക്കുന്നതിന് സംരക്ഷകരെ പ്രേരിപ്പിച്ചത്.

നവംബര്‍ എട്ടിന് ജിറാഫിന്റെ കൊമ്പുകളിലൊന്നിലേക്ക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രദേശത്തെ വന്യജീവിസംരക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇഷാക്ബിനി ഹിരോല കമ്മ്യൂണിറ്റി കണ്‍സര്‍വന്‍സി പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ട്രാക്കിംഗ് ഉപകരണം ജിറാഫ് സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഓരോ മണിക്കൂറിലും അപ്ഡേറ്റുകള്‍ നല്‍കുമെന്നും റേഞ്ചര്‍മാര്‍ക്ക് അതുവഴി ഈ വെള്ള ജിറാഫിനെ വേട്ടക്കാരില്‍ നിന്ന് സംരക്ഷിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.

ജിറാഫിനെയും മറ്റ് വന്യജീവികളെയും സംരക്ഷിക്കുന്നതില്‍ സഹായിച്ചതിന് സംഘത്തിന്റെ മാനേജര്‍ മുഹമ്മദ് അഹമ്മദ്നൂര്‍ കണ്‍സര്‍വന്‍സിയെ നന്ദി അറിയിച്ചു. അടുത്തിടെ നല്ല മഴ ലഭിച്ചതിനാല്‍ പ്രദേശത്ത് സസ്യങ്ങള്‍ വളര്‍ന്നത് ജിറാഫിന് തീറ്റതേടുന്നതിലും മറ്റും സഹായിക്കുമെന്നും അത് ജിറാഫിനെ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ സഹായിക്കുമെന്നും മാനേജര്‍ പറഞ്ഞു. അയല്‍രാജ്യമായ ടാന്‍സാനിയയില്‍ കണ്ടതിന് ഏകദേശം രണ്ട് മാസത്തിന് ശേഷം 2016 മാര്‍ച്ചിലാണ് കെനിയയില്‍ ആദ്യമായി വെള്ള ജിറാഫുകളെ കണ്ടെത്തിയത്. ഒരു വര്‍ഷത്തിനുശേഷം ഗാരിസ കൗണ്ടിയിലെ ക്യാമറയില്‍ പെണ്‍ജിറാഫിനെയും കുട്ടിയെയും കണ്ടതും വാര്‍ത്തയായിരുന്നു. മാംസം, ശരീരഭാഗങ്ങള്‍ എന്നിവയ്ക്കായി വേട്ടക്കാര്‍ ജിറാഫുകളെ വേട്ടയാടുന്നത് പതിവാണ്. ജിറാഫുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ 40% അപ്രത്യക്ഷമായിട്ടുണ്ട്.