കൊളംബോ : കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ മത്സ്യ വില്പന മേഖലയെ പുഃനരുജ്ജീവിപ്പിക്കാൻ പച്ചയ്ക്ക് മീൻ ഭക്ഷിച്ച് ശ്രീലങ്കൻ മുൻ മന്ത്രി. കൊവിഡ് പടരുമെന്ന ഭീതിയിൽ ആളുകൾ മീൻ വാങ്ങാൻ കൂട്ടാക്കാത്തതിനാലാണ് മീൻ പച്ചയ്ക്ക് കഴിച്ച് സുരക്ഷിതമാണെന്ന് തെളിയിക്കാൻ മന്ത്രി മുതിർന്നത്.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങളുടെ മത്സ്യങ്ങൾ സുരക്ഷിതമാണെന്ന് കാട്ടാനായി മുൻ ഫിഷറീസ് മന്ത്രിയായ ദിലീപ് വേദാരാച്ചി മീനെ പച്ചയ്ക്ക് ഭക്ഷിച്ചത്.
' ഈ മത്സ്യം കഴിക്കണമെന്ന് ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഭയപ്പെടരുത്. കൊറോണ വൈറസ് നിങ്ങളെ ബാധിക്കില്ല ' മീൻ കഴിക്കുന്നതിന് മുമ്പ് ദിലീപ് പറഞ്ഞു. മന്ത്രി മീൻ പച്ചയ്ക്ക് കഴിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ശ്രീലങ്കയിൽ കൊവിഡ് വ്യാപിച്ചതോടെ ഒട്ടുമിക്ക മാർക്കറ്റുകളും അടച്ചിടേണ്ടി വന്നു. മത്സ്യ ബന്ധന തൊഴിലാളികളെല്ലാം ഇതോടെ പ്രതിസന്ധിയിലായിരുന്നു. മാർക്കറ്റുകൾ കൊവിഡ് ഹോട്ട്സ്പോട്ടുകളായതിന് പിന്നാലെ പലരും മത്സ്യം ഉൾപ്പെടെയുള്ള കടൽ വിഭവങ്ങൾ വാങ്ങാൻ മടിക്കുന്നുമുണ്ട്. ടൺ കണക്കിന് മത്സ്യമാണ് വിൽക്കാനാകാതെ പോയത്. ' ഫിഷറീസ് മേഖലയിലുള്ള നമ്മുടെ ആളുകൾക്ക് ഇപ്പോൾ അവരുടെ മത്സ്യം വില്ക്കാനാകുന്നില്ല. ഈ രാജ്യത്തെ ജനങ്ങൾക്ക് മത്സ്യം കഴിക്കുന്നില്ല. ' ദിലീപ് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.