സുരരൈ പോട്ര് എന്ന സിനിമയുടെ വൻ വിജയത്തിന്റെ സന്തോഷത്തിലാണ് നടൻ സൂര്യയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും. സിനിമ വലിയ സ്‌ക്രീനിൽ ആളുകളെ കാണിക്കാൻ കഴിയണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് പ്രായോഗികമായില്ലെന്നും സൂര്യ പറയുന്നു.സിനിമയിൽ വരുമ്പോൾ ഒരിക്കലും സൂര്യ ആകാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അതിന് ലുക്കുകളിൽ മാറ്റം വരുത്തുകയാണ് വേണ്ടതെങ്കിൽ അങ്ങനെ ചെയ്യുമെന്നും താരം പറയുന്നു. "എന്നെക്കൊണ്ട് പെട്ടെന്ന് മറ്റൊരു കഥാപാത്രമായി മാറാൻ സാധിക്കില്ല. മോഹൻലാൽ സാറൊക്കെ സെറ്റിൽ വന്ന് ആക്ഷൻ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ ഞാനത് നേരിൽ കണ്ടിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാൻ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണ്. അൻപുചെൽവനെ കണ്ടാലും ദുരൈസിങ്കത്തെ കണ്ടാലും ഒരുപോലെ ഇരുന്നാൽ ശരിയാവില്ലല്ലോ. നാളെ ഏതെങ്കിലും ഒരു സിനിമയിലെ സ്റ്റിൽ കണ്ടാൽ ആ സിനിമ ഏതാണെന്ന് അവർക്ക് മനസ്സിലാകണം. എല്ലാ സിനിമയിലും ഒരുപോലെ ഇരുന്നാൽ ശരിയാകില്ല.." സൂര്യ പറയുന്നു. ഒ.ടി.ടി റിലീസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പക്ഷേ ഇതിനോടൊക്കെ പൊരുത്തപ്പെട്ടേ മതിയാകൂവെന്നും സൂര്യ പറയുന്നു. ഈ സിനിമ വലിയ സ്‌ക്രീനിൽ കാണണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഇക്കാലത്ത് അതു നടക്കില്ല. സംഗീത സംവിധാനം നിർവഹിച്ച ജി.വി. പ്രകാശ് കുമാർ പാട്ടൊക്കെ റെഡിയാക്കി ഫോണിൽ പ്ലേ ചെയ്തു എല്ലാം കേൾക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും.തിയേറ്ററിലെ ഡോൾബി സംവിധാനത്തിലാണ് നേരത്തെ ഇതു പരിശോധിച്ചിരുന്നത്. ഇപ്പോൾ നമുക്ക് ചുറ്റുമുള്ളതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണെന്നും വേറെ മാർഗമില്ലെന്നും സൂര്യ പറയുന്നു. ലോക്ക്ഡൗൺ കാലത്തെ താങ്കളുടെ നീളൻ മുടിയുടെ ലുക്ക് കേരളത്തിൽ ട്രെൻഡിങ്ങാണല്ലോ എന്ന ചോദ്യത്തിന് നീട്ടിയ മുടിയുടെ ലുക്ക് കേരളത്തിലാണ് ശരിക്കും ആരംഭിച്ചതെന്നായിരുന്നു സൂര്യയുടെ മറുപടി. "ഇത് ലോക്ക്ഡൗൺ കാലത്ത് വളർത്താൻ തുടങ്ങിയതാണ്. പക്ഷേ ഇതു കണ്ട് രണ്ടു സംവിധായകർ ഈ ലുക്കിൽ സിനിമ ചെയ്യാമെന്നു പറഞ്ഞു.ദീപാവലിക്കു ശേഷം ആദ്യം ഈ ലുക്കിൽ ഗൗതം വാസുദേവ മേനോന്റെ സിനിമയിൽ അഭിനയിക്കും. ശേഷം മറ്റൊരു സംവിധായകന്റെ ചിത്രത്തിലും അഭിനയിക്കും." സുരരൈ പോട്ര് സിനിമയിലെ മേക്കോവർ സത്യത്തിൽ അടിച്ചേൽപ്പിച്ചതാണെന്നും അതു ചെയ്യാതെ തനിക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും താരം വെളിപ്പെടുത്തി. പതിനെട്ടുകാരനായി താൻ അഭിനയിച്ചാൽ ആളുകൾ ചിരിക്കുമെന്ന് സുധയോട് (സൂരരൈ പോട്ര് സംവിധായിക) പറഞ്ഞിരുന്നു. പക്ഷേ സുധയ്ക്ക് തന്നെ വിശ്വാസമായിരുന്നുവെന്നും എല്ലാവരുടെയും സഹായത്തോടെ 27 ദിവസത്തെ ക്രാഷ് കോഴ്സിനൊടുവിൽ 4 കിലോ കുറച്ചതായും താരം വെളിപ്പെടുത്തി.