തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ട് ചോർത്തി എന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ വിശദീകരണം തേടി സ്പീക്കർ പി.ശ്രീരാമകൃഷണൻ. ലൈഫ് മിഷനിൽ നിയമസഭാസെക്രട്ടറിക്ക് നൽകിയ വിശദീകരണം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെക്കുറിച്ച് ഇ ഡിയോട് വിശദീകരണം തേടാനും എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു.
കിഫ്ബിക്കെതിരായി സിഎജി നിയമസഭയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് അയച്ചത്.
അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് സഭയിൽവയ്ക്കുന്നത് വരെ പുറത്തുവിടാൻ പാടില്ലെന്നാണ് ചട്ടം. ഇത് ധനമന്ത്രി തന്നെ പുറത്തുവിട്ടത് സഭയോടുളള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിവി.ഡി.സതീശൻ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. ഇതിന് എത്രയും പെട്ടെന്ന് മറുപടി നൽകാനാണ് സ്പീക്കറുടെ നിർദേശം.
ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ച് വരുത്തിയ നടപടിക്കെതിരെ പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഇഡിയോട് എത്തിക്സ് കമ്മിറ്റി നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാൽ സമിതിക്ക് മുന്നിലെത്തുന്നതിന് മുമ്പ് ഇഡിയുടെ മറുപടി മാദ്ധ്യമങ്ങളിൽ വന്നുവെന്നും ഇത് ചട്ടലംഘനമാണെന്നും എത്തിക്സ് കമ്മിറ്റി വിലയിരുത്തി.
നിയമസഭയുടെ ഒരു അധികാരവും എൻഫോഴ്സ്മെന്റ് ലംഘിച്ചിട്ടില്ലെന്നും ഏത് പദ്ധതിയുടെയും ഫയലുകള്‍ ആവശ്യപ്പെടാൻ അധികാരമുണ്ടെന്നുമായിരുന്നു ഇഡിയുടെ വിശദീകരണം.