മുംബയ്: സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചു. ഗോവയിലെ നാവിക വ്യോമതാവളത്തിലാണ് വിമാനം വിന്യസിച്ചിരിക്കുന്നത്. ഇത്തരത്തിലുളള എട്ട് വിമാനങ്ങളുടെ പ്രാരംഭ ഓർഡറിന് ശേഷം ഇന്ത്യ ആവശ്യപ്പെട്ട നാല് അധിക വിമാനങ്ങളിൽ ആദ്യത്തേതാണിത്. ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ഇതുവഴി സാധിക്കും.
ദീർഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ-നിരീക്ഷണ പറക്കലുകൾക്കും അനുയോജ്യമാണ് പി-8 വിമാനങ്ങൾ. മിസൈലുകളേയും റോക്കറ്റുകളേയും വഹിക്കാനുളള ശേഷിയും പി-8 വിമാനങ്ങൾക്കുണ്ട്. ദക്ഷിണ ചൈനാ കടലിനെ സൈനികവൽക്കരിക്കാനും കടലിലെ അതിർത്തി വിപുലീകരിക്കാനുമുളള ചൈനയുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ പി–8 വിമാനങ്ങൾ വാങ്ങുന്നത്.
മുങ്ങിക്കപ്പൽ, രഹസ്യാന്വേഷണം, നിരീക്ഷണം, ഇലക്ട്രോണിക് ജാമിംഗ് എന്നിവ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ പി–8 വിമാനങ്ങൾ രാജ്യം സ്വന്തമാക്കുന്നത്. 2021ൽ മൂന്ന് പി-8 വിമാനങ്ങൾ കൂടിയെത്തും. ഇതിനുശേഷം ആറെണ്ണം കൂടി വാങ്ങാനും പദ്ധതിയുണ്ട്.
ഇന്ത്യൻ നാവികസേനയെ നേരിടാൻ ലക്ഷ്യമിട്ട് മ്യാൻമർ, ശ്രീലങ്ക, പാക്കിസ്ഥാൻ, ഇറാൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ ഇതിനകം തന്നെ ബെയ്ജിംഗ് നീക്കം സജീവമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന മ്യാൻമറിലെ ക്യൂക്പിയു തുറമുഖത്ത് ചൈനയ്ക്ക് 70 ശതമാനം ഓഹരിയുണ്ട്. ചൈനയുടെ കൈവശമുളള ദക്ഷിണ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം പുലർത്തുന്നുണ്ട്. പാക്കിസ്ഥാനിലെ ഗ്വാഡാർ തുറമുഖം ഒമാൻ ഉൾക്കടലിന്റെ സമീപത്തും ഇറാനിലെ ജാസ്‌ക് തുറമുഖം പേർഷ്യൻ ഗൾഫിന്റെ അടുത്തുമാണ്.