തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം ആസൂത്രിതമായി ചെയ്‌തിട്ടുളള ഒരു കാര്യമാണെന്ന തരത്തിലാണ് റിപ്പോർട്ട് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുറിയിലെ ഫാനിൽ നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും പരിശോധിച്ച സാമ്പിളുകളിൽ നിന്ന് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഫോറൻസികിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നുണ്ട്. തെളിവുകൾ ബോധപൂർവം നശിപ്പിക്കാനുളള നീക്കമായിരുന്നു സെക്രട്ടറിയേറ്റിലെ തീപിടിത്തമെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ സർക്കാർ തന്നെ കൂട്ടുനിന്നുവെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ റിപ്പോർട്ട് സത്യസന്ധമായി പുറത്തു കൊണ്ടുവരാൻ ഫോറൻസിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് സാധിച്ചു. ഇനിയെങ്കിലും ഈ ഗൂഢാലോചന എന്തിന് നടത്തിയെന്നും എത്ര ഫയലുകൾ നശിച്ചുവെന്നും വെളിപ്പെടുത്തണം. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അറിഞ്ഞു കൊണ്ടുളള നടപടിയായി വേണം ഇതിനെ കണക്കാക്കാൻ എന്നും ചെന്നിത്തല പറഞ്ഞു.
ഇനി സർക്കാരിന് എന്താണ് പറയാനുളളതെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നപ്പോൾ അന്ന് ആ ഉദ്യോഗസ്ഥന്മാരെ വിളിച്ച് ശാസിക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. പക്ഷെ എല്ലാ ഭീഷണികളെയും അവഗണിച്ചു കൊണ്ട് സത്യം തെളിയിക്കാൻ കഴിഞ്ഞ ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.