ന്യൂഡൽഹി: പങ്കാളിത്ത പെൻഷൻ പദ്ധതിയിലുളളവരുടെതു പോലെ തങ്ങൾക്കും വിരമിക്കൽ പ്രായം 60 ആക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. സർക്കാരിന്റെ നിലപാട് അറിയിക്കുന്നതിനാണ് കേസ് പരിഗണിച്ച ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. 2013 ഏപ്രിൽ ഒന്നിന് മുൻപ് സർക്കാർ സർവീസിൽ പ്രവേശിച്ച തങ്ങൾക്കും പങ്കാളിത്ത പെൻഷൻകാരുടെ വിരമിക്കൽ പ്രായം ലഭിക്കണമെന്നും ഇവരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തി കേരള സർവീസ് ചട്ടത്തിൽ വരുത്തിയ ഭേദഗതി വിവേചന പരമാണെന്നും കാട്ടിയായിരുന്നു സർക്കാർ ഉദ്യോഗസ്ഥരായ ടി.കെ മൂസ, സാജു നമ്പാടൻ എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
കേസിൽ സംസ്ഥാന സർക്കാരിന് പങ്കാളിത്ത പെൻഷനെ കുറിച്ചുളള നിലപാട് അറിയിക്കേണ്ടിവരും. ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കെ.രാജീവ് കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം അറുപതാണെന്ന് കോടതിയിൽ വാദിച്ചു.2013 ഏപ്രിൽ 1ന് നിലവിൽ വന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ പെട്ടവരുടെ പെൻഷൻ തുകയിൽ 10 ശതമാനം ദേശീയ പെൻഷൻ സ്‌കീമിൽ നിക്ഷേപിക്കുന്നുണ്ട്. തത്തുല്യമായ തുക സർക്കാരും നിക്ഷേപിക്കുന്നുണ്ട്.
പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുന്നതിന് നിലവിലെ സർക്കാർ റിട്ട: ജില്ലാജഡ്‌ജി സതീഷ്ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ഒരു സമിതി രൂപീകരിച്ചിരുന്നു.