pradeep-kumar

കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു നിന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫിസിലാണ് പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്.

അതേസമയം, ഈ യുവതിയെ കണ്ടില്ലെന്നും ഭീഷണിപെടുത്തിയെന്ന ആരോപണവും പ്രദീപ് നിഷേധിച്ചു. ചോദ്യം ചെയ്യല്‍ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ അയല്‍വാസിയായ യുവതി ഡി.വൈ.എസ്.പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയിട്ടുണ്ട്. നവംബര്‍ 5 ന് പ്രദീപ് കുമാറിനെ പ്രതിചേര്‍ത്ത് ബേക്കല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി കാസര്‍കോട്ട് സെഷന്‍സ് കോടതിയെ സമീപിച്ച പ്രദീപ് കുമാറിനോട് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.