p8i-aircraft

മുംബയ്: സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ലോകത്തെ അത്യാധുനിക നിരീക്ഷണ വിമാനങ്ങളിലൊന്നായ പി -8ഐയുടെ ഒമ്പതാമത്തെ പതിപ്പ് ഇന്ത്യയിലെത്തി. ഗോവയിലെ നാവിക വ്യോമത്താവളത്തിലാണ് വിമാനം വിന്യസിച്ചിരിക്കുന്നത്. ഇത്തരത്തിലുളള എട്ട് വിമാനങ്ങളുടെ പ്രാരംഭ ഓർഡറിന് ശേഷം അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ട നാല് അധിക വിമാനങ്ങളിൽ ആദ്യത്തേതാണിത്. ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ഇതുവഴി സാധിക്കും.

ദീർഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ, നിരീക്ഷണ പറക്കലുകൾക്കും അനുയോജ്യമാണ് പി-8ഐ വിമാനങ്ങൾ. മിസൈലുകളെയും റോക്കറ്റുകളെയും വഹിക്കാനുളള ശേഷിയുമുണ്ട്. ദക്ഷിണ ചൈനാ കടലിനെ സൈനികവത്കരിക്കാനും കടലിലെ അതിർത്തി വിപുലീകരിക്കാനുമുളള ചൈനയുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതൽ പി-8ഐ വിമാനങ്ങൾ വാങ്ങുന്നത്. മുങ്ങിക്കപ്പൽ, രഹസ്യാന്വേഷണം, നിരീക്ഷണം, ഇലക്ട്രോണിക് ജാമിംഗ് എന്നിവ ശക്തമാക്കാൻ ലക്ഷ്യമിട്ടാണിത്. 2021ൽ മൂന്ന് പി-8ഐ വിമാനങ്ങൾ കൂടിയെത്തും. ഇതിനുശേഷം ആറെണ്ണം കൂടി വാങ്ങാനും പദ്ധതിയുണ്ട്.

ഇന്ത്യൻ നാവികസേനയെ നേരിടാൻ ലക്ഷ്യമിട്ട് മ്യാൻമർ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ ചൈന നീക്കം സജീവമാക്കിയിട്ടുണ്ട്.