prashant-bhushan

ന്യൂഡൽഹി: എന്‍ഫോഴ്‌സ്‌മെ‌ന്റ് ഡയറക്‌ടറേറ്റ് മേധാവി എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുതിർന്ന സുപ്രീകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും നിയമം ലംഘിച്ച് കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇഡിയുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് മിശ്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിയമം ലംഘിച്ചാണ് മിശ്രയുടെ സേവനകാലാവധി നീട്ടിയത്.
രണ്ട് വര്‍ഷത്തേയ്ക്കാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്. രണ്ട് വര്‍ഷമോ വിരമിക്കല്‍പ്രായം വരെയോയാണ് സി.വി.സി നിയമപ്രകാരം ഇഡി ഡയറക്ടറുടെ സേവനകാലാവധി. എന്നാൽ മിശ്രയുടെ കാര്യത്തില്‍ വിരമിക്കല്‍പ്രായം കഴിഞ്ഞു. തുടക്കത്തില്‍ രണ്ട് വര്‍ഷത്തേയ്ക്ക് നിയമിച്ച മിശ്രയുടെ കാലാവധി ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്ന് വര്‍ഷമാക്കി. ഇത് തികച്ചും നിയമവിരുദ്ധമായ നടപടിയാണെന്നും ഇതിനെ കോടതിയിൽ ചോദ്യംചെയ്യാന്‍ കഴിയുമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.

ഒട്ടേറെ പ്രതിപക്ഷനേതാക്കളെ കേസില്‍പെടുത്താന്‍ ഇഡിയെ ഉപകരണമാക്കിയതില്‍ മിശ്ര വ്യക്തിപരമായി വലിയ പങ്ക് വഹിച്ചുവെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേർത്തു.