മുംബയ് : മുംബയ് നഗരത്തിലെ മധുര പലഹാരകടകളിൽ ഒന്നായ ' കറാച്ചി സ്വീറ്റ്സി'ന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ്. കടയുടെ പേര് മാറ്റാൻ നേതാവ് കടയുടമയോട് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഏകദേശം 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ശിവസേന നേതാവ് നിതിൻ നന്ദ്ഗവോകർ ബാദ്ര വെസ്റ്റിലുള്ള കടയിൽ എത്തുന്നത് കാണാം.
' നിങ്ങളുടെ പൂർവികർ പാകിസ്ഥാനിൽ നിന്നുള്ളവരായിരിക്കാം. വിഭജനത്തെ തുടർന്ന് നിങ്ങൾ ഇന്ത്യയിലെത്തിയതാകാം. നിങ്ങൾക്ക് സ്വാഗതം. എന്നാൽ കറാച്ചി എന്ന പേര് ഞാൻ വെറുക്കുന്നു. തീവ്രവാദികളുടെ താവളമാണ് പാകിസ്ഥാനിലെ കറാച്ചി. ഇന്ത്യയിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. നിങ്ങൾ അതുകൊണ്ട് കടയുടെ പേര് മാറ്റണം. നിങ്ങളുടെ പൂർവികരുടെ പേര് നൽകാം. ഞങ്ങൾ അതിനെ ബഹുമാനിക്കും. കച്ചവടത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാകും. ഞാൻ നിങ്ങൾക്ക് സമയം അനുവദിക്കാം. മറാത്തിയിലുള്ള എന്തെങ്കിലും പേര് നൽകൂ.' നന്ദ്ഗവോകർ കടയുടമയോട് പറയുന്നത് കാണാം. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
1947 के बँटवारे के बाद बड़े पैमाने में सिंध से लोग भारत में आकर बसे और उन्होंने कराची के नाम से कई दुकानें खोलीं
— sohit mishra (@sohitmishra99) November 19, 2020
यह दुकान पिछले 70 साल से चल रहे है.. अब कोई मुद्दा नहीं होने पर इसे मुद्दा बनाया जा रहा है.. शिवसेना के नेता धमकी दे रहे हैं@AUThackeray isn't Mumbai a global city? pic.twitter.com/xxufeAsC2P
കടയുടെ പേര് മാറ്റാൻ ഉടമ തയാറാണെന്നും നന്ദ്ഗവോകർ വീഡിയോയിൽ പറയുന്നുണ്ട്. സേനാ നേതാവിന്റെ ആവശ്യത്തെ തുടർന്ന് ഉടമ കടയുടെ ബാനർ ഇപ്പോൾ ന്യൂസ് പേപ്പർ കൊണ്ട് മറച്ചിരിക്കുകയാണ്.
അതേ സമയം, നന്ദ്ഗവോകറുടെ പ്രതികരണം പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ 60 വർഷമായി മുംബയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കറാച്ചി സ്വീറ്റ്സ്. നന്ദ്ഗവോകർക്കെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.