shobha-surendran

ദളിത് യുവതിയായ ചിത്രലേഖ ഇസ്ലാം മതം സ്വീകരിച്ചത് ഇസ്ലാം മൗലികവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രലോഭനത്തെ തുടർന്നാണെന്ന മാദ്ധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ പ്രതികരണമറിയിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ ലവ് ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ കേരളത്തിലും അത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമനിർമ്മാണം വേണ്ടതാണെന്നും അവർ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ വേണ്ടവിധം സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭാ സുരേന്ദ്രൻ പറയുന്നു.

കുറിപ്പ് ചുവടെ:

'ഇസ്ലാമിലേക്ക് മതം മാറാൻ പോപ്പുലർ ഫ്രണ്ടുകാർ പണവും വീടും വാഗ്ദാനം ചെയ്‌തെന്ന കാസർഗോഡ് സ്വദേശിനി ചിത്രലേഖയുടെ വെളിപ്പെടുത്തൽ കേരളത്തിന്റെ കാലിക സാംസ്‌കാരിക അനുഭവങ്ങളുടെ പരിഛേദമാണ്. പാവപ്പെട്ടവർക്ക് മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും നടത്തുന്ന ഇത്തരം നിർബന്ധിത മതപരിവർത്തനങ്ങൾ നിയന്ത്രിക്കാൻ കർശനമായ നിയമനടപടികൾ ആവശ്യമാണ്. ഈ കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശും ഉത്തർപ്രദേശും ഹരിയാനയും ലവ് ജിഹാദിനെതിരെ നിയമം പാസാക്കിയത്. മദ്ധ്യപ്രദേശിൽ മതപരിവർത്തനത്തിന് തടയിടാനുള്ള നിയമനിർമ്മാണം നടക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിൽ നാളിതുവരെ, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് വരെ ലവ് ജിഹാദിനെ പറ്റി പരാതികൾ ഉയർന്നിട്ടും വേണ്ടവിധത്തിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചിട്ടില്ല. നിർബന്ധിത മതപരിവർത്തനം പോലെ, ലവ് ജിഹാദ് പോലെയുള്ള തീവ്രവാദ സംബന്ധിയായ വിഷയങ്ങളിൽ അടിയന്തര നിയമനിർമ്മാണം അനിവാര്യമാണ്.'