pocso

തിരുവനന്തപുരം: പതിനൊന്ന് വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡനത്തിരയാക്കിയ പൂജാരി പൊലീസ് പിടിയിൽ. കൊല്ലം, ആലപ്പാട് വില്ലേജിൽ ചെറിയഴിക്കല്‍ കക്കാത്തുരത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ വ്യാജപേരില്‍ പൂജ നടത്തിവന്നയാളാണ് ഷാന്‍.

2018ലാണ് സംഭവം നടന്നത്. വ്യാജപേരില്‍ പൂജാരിയായി എത്തിയ ഇയാള്‍ ക്രമേണ ക്ഷേത്രത്തിനടുത്തുള്ള യുവതിയുമായി പരിചയത്തിലാവുകയും തുടർന്ന് ഇവരുമായി അവിഹിതത്തിൽ ഏർപ്പെടുകയും ചെയ്തു.

തുടർന്ന് ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തുകയും യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവർ തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

പിന്നീട് പെണ്‍കുട്ടി വിവരങ്ങള്‍ തന്റെ പിതാവിനെ അറിയിക്കുകയും ഇരുവരും ചേർന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയില്‍ വച്ച്‌ ഷാനെ കസ്റ്റഡിയിലെടുത്തു. 'ശ്യാം' എന്ന പേരില്‍ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും ഇയാൾ പൂജ നടത്തി വരികയായിരുന്നു.