മുംബയ്: രാജ്യത്ത് വീണ്ടും പെട്രോൾ-ഡീസൽ വില വർദ്ധിച്ചു. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ധന വിലയിൽ വർദ്ധനവുണ്ടാകുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും കൂടി.
ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽ നിന്ന് 81.23 രൂപയായി. ഡീസലിന് ലിറ്ററിന് 70.68 രൂപയാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിന് 74.85 രൂപയാണ് വില. ബീഹാറിലെ തിരഞ്ഞെടുപ്പ് കാരണം വിലവർദ്ധനവ് ഏറെ കാലം നിർത്തിവച്ചുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
അതേസമയം, ആഗോള വിപണിയിൽ അസംസ്‌കൃത വിലയിലുണ്ടായ വർദ്ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാൻ കാരണമായി പറയുന്നത്. ബ്രാന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.