പാരീസ്: പാകിസ്ഥാന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങൾ നവീകരിക്കാൻ സഹായം നൽകില്ലെന്ന് ഫ്രാൻസ്. മിറാഷ് 3 യുദ്ധ വിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനം, അഗൊസ്റ്റ 90 ബി ക്ലാസ് അന്തർവാഹിനികൾ തുടങ്ങിയവ നവീകരിക്കാനുള്ള സഹായം ഫ്രാൻസ് നൽകിയേക്കില്ലെന്നാണ് വിവരം. ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരേ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണിത്.മിറാഷ് വിമാനങ്ങൾ നവീകരിച്ച് നൽകില്ലെന്ന ഫ്രാൻസിന്റെ തീരുമാനം പാക് വ്യോമസേനയ്ക്ക് കനത്ത തിരിച്ചടിയാണ്. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷൻ നിർമ്മിച്ച 150 ഓളം മിറാഷ് വിമാനങ്ങൾ പാകിസ്ഥാന്റെ പക്കലുണ്ട്. എന്നാൽ, ഇതിൽ പകുതി മാത്രമേ ഉപയോഗിക്കാൻ സാധിക്കുന്നുള്ളൂ. ഫ്രഞ്ച്-ഇറ്റാലിയൻ വ്യോമ പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനുള്ള പാകിസ്ഥാന്റെ അഭ്യർത്ഥനയും ഫ്രാൻസ് നിരസിച്ചെന്നാണ് വിവരം.
റഫാൽ വിമാനങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ പാക് വംശജരായ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തരുതെന്ന് ഖത്തറിനോട് ഫ്രാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങൾ ഇസ്ലാമാബാദിലേക്ക് ചോരാൻ ഇടയാക്കുമെന്നാണ് ഫ്രാൻസ് ഭയക്കുന്നത്. ഫ്രഞ്ച് മാസികയായ ഷാർലി എബ്ദോയുടെ പാരീസിലെ മുൻ ഓഫീസിന് പുറത്തു നടന്ന കത്തി ആക്രമണത്തിന്റെയും അദ്ധ്യാപകന്റെ കൊലപാതകവുമായും മറ്റും ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ അഭയം തേടിയുള്ള പാകിസ്ഥാനികളുടെ അപേക്ഷകളിൽ കർശനവും സൂക്ഷ്മവുമായ പരിശോധനയാണു ഫ്രാൻസ് നടത്തുന്നത്.