ibrahim-kunju

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മാനസിക, ശാരീരിക ആരോഗ്യനില ഇന്ന് പരിശോധിക്കും. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച പ്രത്യേക മെഡിക്കൽ ബോർഡാണ് പരിശോധന നടത്തുക. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് മെഡിക്കൽ ബോർഡിന്റെ അദ്ധ്യക്ഷ. ജനറൽ ആശുപത്രിയിലെ അഞ്ച് സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർമാർ ബോർഡ് അംഗങ്ങളാണ്.

ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കൽ റിപ്പോർട്ട് ചൊവാഴ്‌ച രാവിലെ 11 മണിക്ക് മുമ്പ് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ചത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക.

അതേസമയം, കോടതിയിൽ സമർപ്പിക്കും മുമ്പ് മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം കോടതി തളളിയിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.