cabinet

തിരുവനന്തപുരം: അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, ഇടതു സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെയാണ് അന്വേഷണം. സ്വർണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വൻകിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇ.ഡിക്കെതിരെ വികസനം തടയാൻ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമെന്നാരോപിച്ച് സർക്കാരും പാർട്ടിയും കടുത്ത പ്രതിരോധം തീർക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീണ്ടത്. ഇത് ബി.ജെ.പിയും പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റൊരു കോളിളക്കത്തിന് വഴി തുറക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് വേളയായതിനാൽ പ്രത്യേകിച്ചും. ഒരു മന്ത്രി,​ ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു. കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്‌തേക്കും. സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷൻ വിവരങ്ങൾ ഇ.ഡി ശേഖരിക്കുകയാണ്.

ഒത്താശചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ 50 ഏക്കർ

ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങൾ സഹിതമാണ് ഇ.ഡിക്ക് പരാതി ലഭിച്ചത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയർന്ന പദവിയിൽ വിരമിച്ച ഈ ഐ.എ.എസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാർക്ക് കിട്ടിയെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ഈ മുൻ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരിൽ അൻപത് ഏക്കറോളം ഭൂമിയുണ്ട്. ചില നിർണായക ഇടപാടുകൾക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയിൽ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രിവഴിയാണ് ഐ.എ.എസ് ഉന്നതന്റെ ഇടപാടുകൾ പുറത്തുവന്നതെന്നും സൂചനയുണ്ട്.