nagrota

ജമ്മു: വ്യാഴാഴ്‌ച പുലർച്ചെ ജമ്മു കാശ്‌മീരിലെ നഗ്രോതയിലുണ്ടായ തീവ്രവാദി ആക്രമണ ശ്രമത്തിന് പിന്നിൽ മുംബയ് ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രമായ ഭീകരൻ മസൂദ് അസ്ഹറിന്റെ അനുജൻ മുഫ്‌തി റൗഫ് അസ്‌ഗറെന്ന് വിവരം. ജി.പി.എസ് മുഖാന്തിരവും മൊബൈൽ ഫോൺ വിളികളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ഇന്റലിജൻസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനപ്പെട്ട ഒരു ആക്രമണത്തിന് കോപ്പുകൂട്ടിയാണ് ഭീകരർ എത്തിയത്. ഇവർ ജെയ്‌ഷെ മുഹമ്മദ് ഓപ്പറേഷണൽ കമാന്റർമാരായ മുഫ്‌തി റൗഫ് അസ്‌ഗർ,ക്വാരി സരാർ എന്നിവരുമായി നിരന്തരം സംസാരിച്ചിരുന്നു.

വെള‌ളിയാഴ്‌ച പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഈ വിവരങ്ങളെല്ലാം പ്രധാനമന്ത്രിയെ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിം‌ഗ്‌ല എന്നിവരും രണ്ട് ഇന്റലിജൻസ് ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. വലിയ ആക്രമണം തടഞ്ഞ സുരക്ഷാ സേനയെ പ്രധാനമന്ത്രി പിന്നീട് അഭിനന്ദിച്ചു. പാകിസ്ഥാൻ ജെയ്‌ഷെ മുഹമ്മദ് പോലെയുള‌ള ഭീകര സംഘടനകളെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ ചാവേർ ആക്രമണങ്ങൾ നടത്താനും ബാലാകോട്ട് ആക്രമണങ്ങൾ പോലെയുള‌ള രൂക്ഷമായ ആക്രമണപദ്ധതികൾക്കും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നഗ്രോത ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് തീവ്രവാദികളും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള‌ളവരാണ്. ഇവരിൽ നിന്നും വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പതിനൊന്ന് എ.കെ-47തോക്കുകൾ, 30 ചൈനീസ് ഗ്രനേഡുകൾ, എ.കെ 47 തോക്കിൽ നിറക്കാനുള‌ള തിരകൾ, 20 കിലോ ആർ.ഡി.എക്‌സ് എന്നിവയാണ് കണ്ടെത്തിയത്. ഇത് വലിയ ആക്രമണങ്ങൾക്ക് തന്നെ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ്. സൈന്യം ജീവനോടെ പിടികൂടാൻ ശ്രമിച്ച തീവ്രവാദികൾ പിടിനൽകാതെ വെടിവയ്‌പ്പ് തുടർന്നത് ഇവർ പ്രത്യേക പരീശീലനം നേടിയ ചാവേർ പോരാളികളാണെന്നുള‌ളതിന് തെളിവാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എന്നാൽ പാകിസ്ഥാനിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കോലാഹലങ്ങളിൽ നിന്ന് ശ്രദ്ധ മാ‌റ്റാൻ പാക് സൈന്യവും ഐ.എസ്.ഐയും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാകാം ഇതെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിദഗ്‌ദ്ധർ പറയുന്നു.