covin-app

ന്യൂഡല്‍ഹി: വിവിധ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന കൊവിഡ് 19 വാക്‌സിന്റെ ഗവേഷണം അന്തിമ ഘട്ടത്തിലെത്തുന്ന സാഹചര്യത്തില്‍ വാക്‌സിന്റെ ഫലപ്രദമായ വിതരണം ഉറപ്പാക്കാന്‍ കൊവിന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഉടന്‍ തന്നെ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വാക്‌സിന്റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റല്‍ രൂപത്തില്‍ ട്രാക്ക് ചെയ്യാനായിരിക്കും കൊവിന്‍ ആപ്പ് ഉപയോഗിക്കുക. ഇതു കൂടാതെ വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും. മുന്‍പ് വാക്‌സിനേഷന്‍ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇ-വിന്‍ സംവിധാനത്തിന്റെ പുതുക്കിയ രൂപമായിരിക്കും കൊവിന്‍ മൊബൈല്‍ ആപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വിശദീകരിച്ചു.

കൊവിന്‍ ആപ്പിന് വേണ്ടി ഇ-വിന്‍ പ്ലാറ്റ്‌ഫോം രൂപമാറ്റപ്പെടുത്തിയെടുക്കുകയായിരുന്നുവെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. വാക്‌സിന്റെ സ്റ്റോക്ക് മുഴുവനായും ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം ചെയ്യേണ്ടതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചവരെയും ഇതുവഴി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ചെയര്‍മാന്‍ വി.കെ പോള്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ , പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ മിശ്ര തുടങ്ങിയവരുമായി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വാക്‌സിന്‍ വാങ്ങുന്നതും വിതരണം ചെയ്യുന്നതും അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഇതിനു പുറമെ ആര്‍ക്കൊക്കെയാണ് വാക്‌സിന്‍ ആദ്യം വിതരണം ചെയ്യേണ്ടതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ശീതീകരണ ശൃംഖലകള്‍ തയ്യാറാക്കുന്നതു സംബന്ധിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നിരവധി വാക്‌സിന്‍ വിതരണ കമ്പനികളുമായി കരാറൊപ്പിട്ട ഇന്ത്യ എല്ലാ ഇന്ത്യക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.