കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ദ്ധ സംഘം ഇന്ന് തയ്യാറാക്കും.നാളെ ഡി എം ഒയ്ക്ക് കൈമാറും. റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ചത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക.
കോടതിയിൽ സമർപ്പിക്കും മുമ്പ് മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം നേരത്തെ കോടതി തളളിയിരുന്നു. നിലവിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്