റാഞ്ചി: ആശ്രിത നിയമനമനുസരിച്ച് ജോലി ലഭിക്കാൻ അച്ഛനെ കഴുത്തറുത്തുകൊന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലെ (സി സി എൽ) സുരക്ഷാ ഉദ്യാേഗസ്ഥനായ കൃഷ്ണറാം എന്ന അമ്പത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം താമസ സ്ഥലത്തിന് സമീപത്തായാണ് കഴുത്തറുത്ത നിലയിൽ കൃഷ്ണറാമിന്റെ മൃതദേഹം കണ്ടത്. കഴുത്തറുക്കാനുപയോഗിച്ചതെന്ന് കരുതുന്ന ചെറിയ കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നിൽ ആരെന്ന് വ്യക്തമായില്ലെങ്കിലും തുടർന്ന് നടത്തിയ അന്വേഷത്തിൽ മകനാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇയാൾ തൊഴിൽ രഹിതനാണ്.
സി സി എല്ലിലെ ജീവനക്കാരൻ സർവീസിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് സ്ഥാപനത്തിൽ നിയമനം ലഭിക്കും. ഇങ്ങനെ ജോലിലഭിക്കുന്നതിനുവേണ്ടിയാണ് അച്ഛനെ കൊന്നതെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. മറ്റാരെങ്കിലുമാണ് അച്ഛനെ കൊന്നതെന്ന് വരുത്തി ജോലിനേടാനായിരുന്നു ശ്രമം. കുടുംബത്തിലെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.