ജയ്പൂർ: കൊവിഡ് ഭേദമായ ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകുമോ എന്ന സംശയമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ കൊവിഡ് മാറിയാലും ഗുരുതരമായ മറ്റു രോഗങ്ങള്‍ ബാധിക്കാനും മരണത്തിലേയ്ക്ക് വരെ നയിച്ചേക്കാവുന്ന അപകടങ്ങള്‍ സംഭവിക്കാനുമുള്ള സാദ്ധ്യത അതുപോലെ തന്നെയുണ്ട്. ഭാഗ്യമെന്നു വേണമെങ്കില്‍ വിളിക്കാവുന്ന തരത്തിലുള്ളതാണ് ഇന്ത്യയില്‍ സന്നദ്ധസേവനം നടത്തുന്ന ബ്രിട്ടീഷുകാരനായ ഇയാന്‍ ജോണ്‍സ് നേരിട്ട അനുഭവം.
കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചെങ്കിലും മുന്‍പ് ഡെങ്കിയും മലേറിയയും അദ്ദേഹത്തെ ബാധിച്ചിരുന്നു. അതിനു ശേഷം ഇദ്ദേഹത്തിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയുമേറ്റു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് 350 കിലോമീറ്ററോളം അകലെയുള്ള ജോധ്പൂരില്‍ വെച്ചാണ് ഇയാന്‍ ജോണ്‍സിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗ്രാമത്തില്‍ വെച്ച് പാമ്പുകടിയേറ്റ ശേഷം ചികിത്സയ്ക്കായി എത്തിയ ജോണ്‍സിന് രണ്ടാമതും കൊവിഡ് ബാധിച്ചോ എന്നു സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ കൊവിഡ് പരിശോധനാഫലം നെഗറ്റീവാകുകയായിരുന്നുവെന്നും അദ്ദേഹത്തെ ചികിത്സിച്ച മെഡിപള്‍സ് ആശുപത്രിയിലെ ഡോ. അഭിഷേക് ഠാക്കൂര്‍ പറഞ്ഞു.
'ഞങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. എന്നാല്‍ കാഴ്ചശക്തി കുറയുകയും നടക്കാന്‍ പ്രയാസം നേരിടുകയും ചെയ്ത അദ്ദേഹത്തിന് പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.' ഡോക്ടര്‍ പറഞ്ഞു. ജോണ്‍സിന് ദീര്‍ഘകാല പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആറു ദിവസത്തിനുള്ളില്‍ പൂര്‍ണസുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വിരളമല്ല. അതേസമയം, അച്ഛന്‍ ഇത്രയും അപകടങ്ങളെ അതിജീവിച്ചതില്‍ അത്ഭുതത്തിലാണ് മകന്‍ സെബ് ജോണ്‍സ്. 'ഡാഡി ഒരു പോരാളിയാണ്. ഇന്ത്യയില്‍ എത്തുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തിന് മലേറിയയും ഡെങ്കിയും പിടിച്ചിരുന്നു.' മകന്‍ പറഞ്ഞു. പിതാവിന്റെ ചികിത്സാ ചെലവുകള്‍ക്കും യു.കെയിലേയ്ക്കുള്ള മടക്കയാത്രയ്ക്കുമായി കുടുംബം ഒരു ഓണ്‍ലൈന്‍ ഫണ്ടും തുടങ്ങിയിട്ടുണ്ട്.
രാജസ്ഥാനിലെ കരകൗശല തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇയാന്‍ ജോണ്‍സിന് സന്നദ്ധ സേവനത്തിനായി ഒരു സംഘടനയുമുണ്ട്.