ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരാണ് മുഹമ്മദ് റഫീക്കും ഭാര്യ സുഫീറയും. റഫീക്കാക്കകട്ടെ ചെറുപ്പത്തിലേ ആർ.എസ്.എസ് ശാഖയിലും പോയിരുന്നയാൾ. ഇക്കുറി എടത്തല പഞ്ചായത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ ബി.ജെ.പി ഇരുവരെയും ഒപ്പം കൂട്ടി.
അങ്ങിനെ എടത്തല പഞ്ചായത്തിൽ മലയിപ്പിള്ളി കുന്നുംപുറത്ത് ആഷിക്ക് മൻസിലിൽ മുഹമ്മദ് റഫീക്കും ഭാര്യ സുഫീറയും സ്ഥാനാർത്ഥികളായി. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് എടത്തല.
ഭരണം പിടിക്കാൻ വരെ സാധ്യതയുണ്ടെന്ന് അവർ അവകാശപ്പെടുന്ന പഞ്ചായത്ത്. മൂന്നാം വാർഡിൽ സുഫീറയും നാലാം വാർഡിൽ മുഹമ്മദ് റഫീക്കും ജനവിധി തേടുന്നു.
ഇരുവരും നേരത്തേ തന്നെ ബി.ജെ.പി അംഗങ്ങളാണ്. ന്യൂനപക്ഷ മോർച്ചയുടെ ആലുവ മണ്ഡലം സെക്രട്ടറി പദവിയും റഫീക്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ മോർച്ചയുടെ എടത്തല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ടൈൽ പണിക്കാരനാണ്.
40 വർഷം മുമ്പ് കണ്ണൂർ ആയ്ക്കരയിൽ നിന്നും എടത്തലയിലെത്തിയതാണ് റഫീക്കിന്റെ പിതാവ്. സമീപത്തെ ചെരുപ്പ് നിർമ്മാണ കമ്പനിയിലായിരുന്നു പിതാവ് മുഹമ്മദ് കുഞ്ഞിന് ജോലി. ആറ് വർഷം മുമ്പ് അദ്ദേഹം മരിച്ചു.
ചെറുപ്പത്തിൽ റഫീക്കിന്റെ സുഹൃത്തുക്കളിൽ പലരും ബി.ജെ.പി പ്രവർത്തകരായിരുന്നു. 2018ൽ ബി.ജെ.പി.പാനലിൽ എടത്തല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സുഫീറ മത്സരിക്കുകയും ചെയ്തു. ഇരുവരുടെയും കുടുംബക്കാർക്കും ഈ രാഷ്ട്രീയത്തിൽ എതിർപ്പില്ല.
മക്കളായ റിഹാൻ മുഹമ്മദ് അക്തർ (അഞ്ചാം ക്ലാസ്) സിനദിൻ സിദാൻ (രണ്ടാം ക്ലാസ്) എന്നിവർ നൊച്ചിമ ഗവ. സ്‌കൂൾ വിദ്യാർത്ഥികളാണ്.