കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള കളളപ്പണ ഇടപാടിൽ ബന്ധമുണ്ടെന്ന് ആരോപണത്തെ തുടർന്ന് ഇ.ഡിയുടെ കസ്‌റ്റഡിയിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്തമാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസെന്നും ഇതിന്റെ പേരിലാണ് അറസ്‌റ്റെന്നുമാണ് ശിവശങ്കരൻ കോടതിയിൽ വാദിച്ചത്. സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന് കിട്ടിയ കമ്മീഷൻ കൂടിയാണെന്ന് ഇ.ഡി കോടതിയിൽ വാദിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഒക്‌ടോബർ 28ന് ശിവശങ്കരനെ അറസ്‌റ്റ് ചെയ്‌തത്.