തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് തന്നെ വിളിച്ചതായി വ്യവസായി ബിജു രമേശ് വെളിപ്പെടുത്തി. തലസ്ഥാനത്തെ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് മദ്യം ആവശ്യപ്പെട്ടായിരുന്നു സ്വപ്ന വിളിച്ചത്. അതുപ്രകാരം മദ്യം നൽകുകയും ചെയ്തു. കോൺസുലേറ്റിലെ മുൻ പി.ആർ.ഒയും സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. സരിത്താണ് മദ്യം വാങ്ങിക്കൊണ്ട് പോയതെന്നും ബിജു രമേശ് പറഞ്ഞു. സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.
സ്വപ്ന സുരേഷ് എന്നെയും ഞാൻ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വർണക്കടത്തുമായി ബന്ധപ്പെട്ടല്ല. കോൺസുലേറ്റിലുള്ളവർക്ക് കുറച്ച് ബോട്ടിൽ മദ്യം വേണം, അത് കിട്ടുമോ എന്ന് ചോദിച്ചാണ് വിളിച്ചത്. പിന്നീട് സ്വപ്നയെ തിരിച്ചുവിളിച്ച് മദ്യം ഉണ്ടെന്ന് അറിയിച്ചു. അതിന്റെ വില എത്രയാണെന്നും വിളിച്ചു പറഞ്ഞിരുന്നു. തുടർന്ന് സ്വപ്ന പറഞ്ഞതുപ്രകാരം പി.ആർ.ഒ വന്ന് പണം നൽകി മദ്യം വാങ്ങിപ്പോയി. സ്വപ്നയുമായി തനിക്ക് ബന്ധമുണ്ട്. അച്ഛന്റെ സെക്കൻഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന. അച്ഛന്റെ മരണവാർത്ത അറിയിച്ചും അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് പിന്നീടും സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു പറഞ്ഞു.