ldf-election-manifesto

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമായ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്' എന്നതാണ് എല്‍.ഡി.എഫ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. ക്ഷേമപദ്ധതികള്‍ക്കാണ് പ്രകടനപത്രിക കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എല്‍.ഡി.എഫ് അവകാശപ്പെടുന്നു.

ജനുവരി മുതല്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്നാണ് പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്ന്. ദാരിദ്ര നിര്‍മ്മാജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും, ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ക്ഷേമനിധി ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. 75 ദിവസം പണിയെടുത്താല്‍ ഉത്സവ ബത്ത നല്‍കും.

തൊഴിലില്ലായ്മയാണ് കേരളത്തിലെ യുവതീ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് പറയുന്ന ഇടത് പക്ഷ പ്രകടന പത്രിക. കഴിഞ്ഞ നാലരവര്‍ഷക്കാലംകൊണ്ട് 1,46,130 പേര്‍ക്ക് പി.എസ്.സി വഴി തൊഴില്‍ നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞതായി അവകാശപ്പെടുന്നു. പശ്ചാത്തല സൗകര്യസൃഷ്ടിയില്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന സമാനതകളില്ലാത്ത മുന്നേറ്റമാണെന്നും പ്രകടന പത്രികയില്‍ പറയുന്നു.

നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍മൂലം ഇനിയുള്ള വര്‍ഷങ്ങളില്‍ സംഘടിത മേഖലയില്‍ വലിയ തോതില്‍ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെടുന്നത്. കൊവിഡ് വാക്‌സിന്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഇടത് പക്ഷ പ്രകടന പത്രികയില്‍ പറയുന്നു. കിഫ്ബിക്കെതിരായ നീക്കത്തിനുള്ള വിധിയെഴുത്താകും തദ്ദേശതിരഞ്ഞെടുപ്പ് ഫലമെന്നും എല്‍.ഡി.എഫ് പറയുന്നു.