കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി കെ ഇബ്രാഹിം കുഞ്ഞിന് ചികിത്സ ആവശ്യമെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇബ്രാഹിം കുഞ്ഞ് അർബുദത്തിന് ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയുണ്ടാകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
അതേസമയം, മുൻ മന്ത്രിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. അദ്ദേഹത്തെ ആശുപത്രി മാറ്റേണ്ട സ്ഥിതിയല്ല ഇപ്പോഴുളളതെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ ബോർഡിന്റെ നിർദേശം അനുസരിച്ചാകും കോടതിയുടെ തുടർനടപടികൾ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.