maatupetti

ഇടുക്കിയും മൂന്നാറും സഞ്ചാരികൾക്കെന്നും പ്രിയപ്പെട്ടയിടമാണ്. ഓരോ കാഴ്‌ചയിലും പഴയതിലും സുന്ദരമാകുന്ന ഇടങ്ങളാണ് ഇവ. ഇടുക്കിയിലെ മാട്ടുപ്പെട്ടിയും അതുപോലൊരിടമാണ്. ഒരിക്കൽ എത്തിയാൽ പിന്നെയും പിന്നെയും അവിടേക്ക് എത്താൻ മനസ് മന്ത്രിക്കും. ഉള്ളം കുളിർപ്പിക്കുന്ന തണുപ്പും ദേഹമാസകലം മൂടുന്ന മഞ്ഞും സ്വച്ഛ സുന്ദരമായ പ്രകൃതിഭംഗിയും കൂടി ചേരുന്നതോടെ മാട്ടുപ്പെട്ടി കൂടുതൽ പ്രണയാർദ്രമാകും.

മാട്ടുപ്പെട്ടിയിലേക്ക് പോകുന്നവരെ പ്രധാനമായും ആകർഷിക്കുന്നത് അവിടുത്തെ അണക്കെട്ടാണ്. പച്ച വിരിച്ച കുന്നിൻപുറങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം മാട്ടുപ്പെട്ടിയെ യാത്രികരുടെ ഇഷ്ടത്താവളമാക്കി മാറ്റുന്നു. മൂന്നാറിന് തൊട്ടടുത്തായതു കൊണ്ടു തന്നെ ഇവിടേക്ക് സഞ്ചരിക്കുന്നവരധികവും മൂന്നാറിലെത്തിയവരാണ്. എന്നാൽ, മാട്ടുപ്പെട്ടിക്ക് വേണ്ടി തന്നെ ഒരുദിവസം മാറ്റി വയ്ക്കാവുന്നതാണ്. അത്രത്തോളം സഞ്ചാരികളുടെ മനസിനെ കൊതിപ്പിക്കും മാട്ടുപ്പെട്ടി.

മഞ്ഞുമൂടിയ വഴിത്താരകളിലൂടെയാണ് ഇവിടേക്കുള്ള യാത്ര. ശൈത്യകാലത്താണെങ്കിൽ യാത്രയും കാഴ്ചയും ഒന്നുകൂടി മനോഹരമാകും. കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവുമൊക്കെ ഒരുപോലെ വന്ന് ആസ്വദിക്കാവുന്നയിടമായതുകൊണ്ട് തന്നെ ഇവിടേക്ക് സന്ദർശകരുടെ തിരക്കുണ്ടാകാറുണ്ട്. തടാകത്തിലൂടെയുള്ള ബോട്ടിംഗാണ് മറ്റൊരു ആകർഷണം. രാവിലെ ഒമ്പതിന് തുടങ്ങുന്ന ബോട്ടിങ് വൈകിട്ട് അഞ്ചിനാണ് അവസാനിക്കുക.

അണക്കെട്ടിനോട് ചേർന്നുള്ള ചോലവനങ്ങളും കാഴ്ചയുടെ പുതിയൊരു ലോകം തീർക്കും. അതുപോലെ, പുഴയോരത്ത് കുട്ടികളുമായെത്തുന്ന കാട്ടാനക്കൂട്ടം അപൂർവ കാഴ്ചയാണ്. മാട്ടുപ്പെട്ടിക്ക് സമീപം ഇക്കോ പോയിന്റിലും നല്ല തിരക്കുണ്ട്. ഇരവികുളം,​ ആനമുടി,​ കൊളുക്കുമല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും തൊട്ടടുത്താണ്.


എത്തിച്ചേരാൻ

മൂന്നാറിൽ നിന്നും 13 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാട്ടുപ്പെട്ടിയിലെത്താം.