ന്യൂയോർക്ക്: സ്പേസ് എക്സിന്റെയും ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെയും സ്ഥാപകനും സി.ഇ.ഒയുമായ എലോണ്‍ മസ്‌ക് ലോക ശതകോടീശ്വര പട്ടികയില്‍ ബില്‍ ഗേറ്റ്സിനെയും മറികടന്നു. ഇതോടെ ലോക ശതകോടീശ്വര പട്ടികയില്‍ 49കാരനായ മസ്‌ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സില്‍ 35-ാംസ്ഥാനക്കാരനായിരുന്നു എലോണ്‍ മസ്‌ക്. 2020ല്‍മാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ദ്ധന 100.3 ബില്യണ്‍ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നില്‍ എലോണ്‍ മസ്‌ക് എത്തിയത്. ലോക കോടീശ്വര പട്ടികയില്‍ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്.
വര്‍ഷങ്ങളായി ലോക കോടീശ്വന്മാരില്‍ ഒന്നാമനായി തുടരുകയായിരുന്ന ബില്‍ ഗെറ്റ്സിനെ 2017ലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വര്‍ഷം നവംബറില്‍ ബില്‍ ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി.
ബ്ലൂംബര്‍ഗിന്റെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കടത്തിവെട്ടി എലോണ്‍ മസ്‌ക് കഴിഞ്ഞ ആഴ്ച മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്ലയുടെ ഓഹരി വില 14 ശതമാനം ഉയര്‍ന്ന് 408.09 ഡോളറില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ ആസ്തി 11750 കോടി ഡോളറായി ഉയര്‍ന്നിരുന്നു.