china-nepal

കാഠ്മണ്ഡു: ഹുലയിലെ നേപ്പാളിന്റെ ഭൂമി ചൈന കൈയ്യേറിയ വിവരം പുറംലോകത്തെ അറിയിച്ചതിന് താൻ ഭീഷണി നേരിടുകയാണെന്ന് നേപ്പാളി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജീവൻ ബഹാദൂർ ഷാഹി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ചൈന ആയിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

നേപ്പാളിന്റെ ഭൂമി കൈയേറി ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി കർണാലു പ്രവിശ്യയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഷാഹി അടുത്തിടെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെ.പി ശർമ ഒലി സർക്കാർ ഇക്കാര്യം നിഷേധിച്ചു. കൈയ്യേറ്റത്തെക്കുറിച്ച് അറിയില്ലെന്നാണ് സർക്കാർ ഉദ്യോഗസ്ഥരുടേയും ഭാഷ്യം.

ഷാഹിയുടെ വെളിപ്പെടുത്തലിനെതിരെ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയിരുന്നു. സർക്കാരിന് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് വളച്ചൊടിച്ചതാണെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പറഞ്ഞ് കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നേപ്പാൾ കോൺഗ്രസ് പാർട്ടിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, എംബസിയിൽ നിന്ന് ലഭിച്ച കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്നും കത്തിൽ തന്നെക്കുറിച്ച് മോശമായി എഴുതിയിട്ടുണ്ടെന്നും ഷാഹി പറയുന്നു.

നേപ്പാളിന്റെ ഭൂപ്രദേശത്ത് ചൈന ഒൻപത് കെട്ടിടങ്ങൾ നിർമ്മിച്ചു. ഈ പ്രദേശത്ത് ചൈനീസ് സമയം ഏർപ്പെടുത്തി. നേപ്പാളിന്റെ ഹെലിക്കോപ്റ്ററുകളെ പ്രദേശത്തിന് മുകളിലൂടെ പറക്കാൻ അനുവദിക്കുന്നില്ല. എന്നിട്ടും സ്വന്തം ഭൂപ്രദേശം വിട്ടുനൽകണമെന്ന് അവകാശപ്പെടാൻ നേപ്പാൾ തയ്യാറാകുന്നില്ല - ഷാഹി പറയുന്നു.

ചൈനയുമായി ചർച്ച നടത്താൻ ഉന്നതതല സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേപ്പാൾ സർക്കാരിന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റം സംബന്ധിച്ച തന്റെ വെളിപ്പെടുത്തൽ തെറ്റാണെന്ന് തെളിഞ്ഞാൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് വ്യക്തമാക്കിയ ഷാഹി കൈയ്യേറ്റം നടത്തിയിട്ടില്ലെന്ന് തെളിയിക്കാൻ ചൈനയെ വെല്ലുവിളിക്കുകയും ചെയ്തു.