തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവിതാകൂർ ദേവസ്വം ബോര്‍ഡിന്റെ കത്ത്. നിലവിൽ പ്രതിദിനം ആയിരം പേരെയാണ് ശബരിമലയിൽ പ്രവേശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഇത്രയും പേർ ദർശനത്തിനെത്തുന്നില്ല.
ബുക്ക് ചെയ്തവരിൽ പോലും പലരും എത്താത്ത സാഹചര്യമുണ്ട്. അതേസമയം, അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ദര്‍ശനത്തിനായി ദേവസ്വം ബോർഡിനോട് അനുമതി തേടുന്നത്. ഇക്കാരണത്താലാണ് പ്രതിദിനം പ്രവേശിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന തീര്‍ഥാടകരുടെ എണ്ണം ഉയർത്തണമെന്ന് കാട്ടി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിദിനം പതിനായിരം പേർക്ക് ശബരിമലയിൽ ദർശനം നൽകാൻ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മണ്ഡലകാലത്ത് പ്രതിദിന വരുമാനം കോടികൾ കടക്കാറുള്ള ശബരിമലയിൽ ഇത്തവണ പത്ത് ലക്ഷം രൂപ വരെയാണ് ലഭിക്കുന്നതെന്നും തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിക്കാതെ ഈ സാഹചര്യം മാറില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യമുന്നയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയതെന്നും എന്‍. വാസു കൂട്ടിച്ചേർത്തു.