sexual-abuse

മോസ്കോ: 52 ദിവസത്തെ നരകയാതനയ്ക്കൊടുവിൽ ഏഴ് വയസുകാരന് മോചനം.

റഷ്യൻ സ്വദേശിയായ ബാലനെ, 26കാരനായ ദിമിത്രി കൊപ്യ്ളോവ് തടവിൽ പാർപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. മോസ്കോയിൽ നിന്ന് 185 മൈൽ അകലെയുള്ള വ്ലാദിമിർ മേഖലയിലെ മകാരിഖയിലെ ദിമിത്രിയുടെ വീടിന്റെ ഭൂഗർഭ അറയിൽനിന്നാണ് പ്രത്യേക ദൗത്യസംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലനെ മാതാപിതാക്കൾക്ക് കൈമാറി.

സെപ്തംബർ 28ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ബാലനെ ദിമിത്രി തട്ടിക്കൊണ്ടുപോയി തന്റെ വീട്ടിലെ ഭൂഗർഭ അറയിൽ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. രഹസ്യ വിവരം ലഭിച്ച ദൗത്യസംഘം അതിസാഹസിക നീക്കത്തിലൂടെ ദിമിത്രിയുടെ വീടിനുള്ളിൽ കടന്ന് ബാലനെ രക്ഷിക്കുകയായിരുന്നു.

ഇരുമ്പ് വാതിലും ജനലും തകർത്താണ് പൊലീസുകാർ ജയിൽ മുറിയെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഭൂഗർഭ അറയ്ക്കുള്ളിൽ പ്രവേശിച്ചത്. ഒരു കട്ടിലും ശബ്ദം പുറത്ത് കേൾക്കാതിരിക്കാനുള്ള സംവിധാനങ്ങളും രഹസ്യ അറയിലുണ്ടായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല. ദിമിത്രി ഡാർക്ക് വെബ്ബിൽ നടത്തിയ ചില ഇടപെടലുകളാണ് നിർണായക കണ്ടെത്തലിലേക്ക് നയിച്ചത്. കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന്റെ വിശദാംശങ്ങൾ ദിമിത്രി ഡാർക്ക് വെബ്ബിലെ ചാറ്റുകളിൽ പ്രതിപാദിച്ചിരുന്നു.

ഡാർക്ക് വെബ് സസൂക്ഷ്മം നിരീക്ഷിക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റലിജൻസ് സംഘങ്ങളും ഇന്റർപോളും ഇക്കാര്യം റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിയാനും കുട്ടിയെ തടവിൽ പാർപ്പിച്ച സ്ഥലം മനസിലാക്കാനും ഈ വിവരങ്ങൾ സഹായിച്ചു.

തുടർന്ന് പൊലീസും സൈന്യവും സന്നദ്ധ പ്രവർത്തകരും ഉൾപ്പെട്ട പ്രത്യേക ദൗത്യസംഘമാണ് കുട്ടിയെ മോചിപ്പിച്ചത്. പ്രതി കുട്ടിയെ 'ബ്രെയിൻവാഷ്' ചെയ്തെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് മാതാപിതാക്കൾക്ക് കൈമാറിയത്. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.