sputnik-v

മോസ്‌കോ: സ്പുട്‌നിക് 5 കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ. പരീക്ഷണത്തിന്റെ ഭാഗമായ 18,794 പേരില്‍ 39 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും 28 ദിവസത്തിനുശേഷം പരീക്ഷണഫലം വിലയിരുത്തിയപ്പോള്‍ 91.4 ശതമാനവും 42 ദിവസത്തിനുശേഷം വിലയിരുത്തിയപ്പോള്‍ 95 ശതമാനവും ഫലപ്രദമെന്ന് കണ്ടെത്തിയതായി ആര്‍.ഡി.ഐ.എഫ് തലവന്‍ പറഞ്ഞു.

പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ എടുത്തവരില്‍ എട്ടു പേര്‍ക്കും മറ്റു മരുന്നുകള്‍ നല്‍കിയവരില്‍ 31 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയായ ശേഷമായിരിക്കും വാക്‌സിന്റെ കാര്യക്ഷമത അന്തിമമായി വിലയിരുത്തുക. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5. റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ഗമേലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

സ്പുട്‌നിക് 5 വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതോടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ ശക്തമായ ആയുധം ലഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു. റഷ്യയുടെ കൊവിഡ് വാക്‌സിനെതിരെ വിമര്‍ശനവുമായി അമേരിക്ക കഴിഞ്ഞ ഓഗസ്റ്റില്‍ രംഗത്തെത്തിയിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്‌സിന്‍ അവതരിപ്പിക്കുക എന്നതാണ് വാക്‌സിന്‍ വികസനത്തില്‍ ഒന്നാമതെത്തുക എന്നതിനെക്കാള്‍ പ്രധാനമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു.

കൊവിഡ് വാക്‌സിന്‍ വികസനത്തില്‍ റഷ്യയുടെ മുന്നേറ്റം ശ്രദ്ധയില്‍പ്പെട്ട വിദേശ രാജ്യങ്ങള്‍ അടിസ്ഥാനരഹിതമായ സംശയങ്ങള്‍ ഉന്നയിക്കുകയാണെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. സ്പുട്‌നിക് 5 വാക്‌സിന്‍ ഫൈസര്‍, മോഡേണ എന്നിവ വികസിപ്പിച്ച വാക്‌സിനുകളെക്കാൾ വിലക്കുറവായിരിക്കുമെന്നും റഷ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.