കൊച്ചി: കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷാജിക്ക് അടുത്ത ദിവസം നോട്ടീസ് നൽകും. കണ്ണൂർ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എം എൽ എ ഇരുപത്തി അഞ്ച് ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിൽ ഷാജി സമർപ്പിച്ച രേഖകളിൽ എൻഫോഴ്‌സ്‌മെന്റ് കൂടുതൽ വ്യക്തത തേടുന്നുവെന്നാണ് വിവരം. ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമർപ്പിച്ച രേഖകളിലാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമിയിടപാട്, വീട് നിർമ്മാണത്തിന് ചെലവഴിച്ച പണം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ് മുഖേന ഷാജി എൻഫോഴ്‌സ്‌മെന്റിന് രേഖകൾ കൈമാറുകയും ചെയ്‌തു. എന്നാൽ നേരത്തെ നൽകിയ കണക്കുകളുടെ അനുബന്ധ വിവരങ്ങൾ മാത്രമാണെന്നും വീണ്ടും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി ഇരുപത്തിയഞ്ച് മണിക്കൂറിലധികമാണ് എൻഫോഴ്‌സ്‌മെന്റ് നേരത്തെ ഷാജിയെ ചോദ്യം ചെയ്‌തത്. ഷാജിയുടെ ഭാര്യ കെ എം ആശ സമർപ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലെ വൈരുദ്ധ്യവും ഇ ഡി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷാജി വീണ്ടും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകണമെന്ന നിർദേശം വന്നിരിക്കുന്നത്.