k-surendran

തിരുവനന്തപുരം: സി.എ.ജിയ്‌ക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചതിനെതിരെ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കിഫ്‌ബി ഓഡി‌റ്റിംഗ് നടത്താറുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ മുതിർന്ന രാഷ്‌ട്രീയ പ്രവർത്തകനായ മുഖ്യമന്ത്രി ഇപ്പോൾ സി.എ.ജിക്കെതിരെ ഉറഞ്ഞുതുള‌ളുന്നതിന്റെ കാര്യമെന്താണ്. കിഫ്ബി ഇടപാടിൽ വലിയ അഴിമതി നടന്നിരിക്കുന്നു. അത് കണ്ടെത്തും എന്ന വേവലാതിയാണ് മുഖ്യമന്ത്രിയ്‌ക്കെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

ധനമന്ത്രിയും മുഖ്യമന്ത്രിയും സി.എ.ജി റിപ്പോർട്ട് വായിച്ചതായി പറഞ്ഞു. അങ്ങനെ ചെയ്‌തെങ്കിൽ ഭരണഘടനാ വിരുദ്ധമാണ്. അത് മാത്രം മതി സർക്കാരിനെ പിരിച്ചുവിടാനെന്നും സുരേന്ദ്രൻ പറഞ്ഞു. രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ കുറിച്ചോ സാമാന്യ അറിവുള‌ളവർ പോലും സി.എ.ജിക്കെതിരെ ബാലിശമായ ആരോപണം ഉന്നയിക്കില്ലെന്ന് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഇവിടെ ഭരണഘടന അനുസരിച്ചുള‌ള കാര്യങ്ങളല്ല നടക്കുന്നത്. ധനമന്ത്രി പറയുന്നത് കിഫ്‌ബിയ്‌ക്ക് എല്ലാത്തരത്തിലുമുള‌ള അനുമതിയുണ്ടെന്നാണ്. സി.എ.ജി ഭരണഘടനാ വിരുദ്ധമായി കാര്യങ്ങൾ പറയുമോ? ഇടപെടാത്തിടത്ത് ഇടപെട്ടാൽ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അധികാരമുണ്ടല്ലോയെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ സർക്കാർ കേസ് നടത്തുന്നത് നമ്മുടെ നികുതി പണം കൊണ്ടാണ്. കിഫ്ബി, മസാലബോണ്ട് എന്നീ സർക്കാർ കാര്യങ്ങളിൽ വേണ്ട അനുമതി തേടിയിട്ടില്ല. മസാലബോണ്ടിന് അനുമതി ലഭിച്ചിട്ടില്ല.അത് നിയമവിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.