തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനത്തെ സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ അപ്പീൽ നൽകി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെയാണ് സമീപിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാർ അപ്പീലിനെ പിന്തുണയ്‌ക്കും.
941 ഗ്രാമപഞ്ചാത്തുകളിൽ 55 ശതമാനമാണ് ഇപ്പോൾ അദ്ധ്യക്ഷപദവികളിൽ സംവരണം. കോടതി ഉത്തരവ് നടപ്പാക്കിയാൽ അദ്ധ്യക്ഷപദവിയിലെ സംവരണം അമ്പത് ശതമാനത്തിൽ താഴെയാകും. 100 പഞ്ചായത്തുകളിലെങ്കിലും മാറ്റം വരും. അതിനാലാണ് കമ്മിഷനും അപ്പീൽ പോകാൻ തീരുമാനിച്ചത്.
തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷപദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംവരണസീറ്റുകൾ റൊട്ടേഷൻ പാലിച്ച് മാറ്റണമെന്നും നിർദേശമുണ്ട്. എന്നാൽ ഇരുപത് ഹർജികളിൽ പലതിലും കക്ഷിയായിരുന്നില്ലെന്നാണ് സർക്കാർ വാദം. സംവരണത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല സിംഗിൾ ബെഞ്ച് ഉത്തരവ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷനും അപ്പീൽ നൽകുന്നത്.