modi

ന്യൂഡൽഹി : കാശ്മീരിൽ കൃത്യമായ ആസൂത്രണത്തോടെ തീവ്രവാദികളെ അയച്ച പാകിസ്ഥാന്റെ നീക്കം സൈന്യം പരാജയപ്പെടുത്തിയിരുന്നു. വൻ ആയുധ ശേഖരവുമായി ട്രക്കിൽ ഒളിച്ചെത്തിയ നാല് പാക് തീവ്രവാദികളെ ഈ മാസം പത്തൊൻപതിനാണ് സൈന്യം ടോൾ പ്ലാസയ്ക്കടുത്ത് വച്ച് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തീവ്രവാദികളുടെ പക്കൽ നിന്നും കണ്ടെത്തിയ ആയുധങ്ങളുടെ വ്യാപ്തി മുംബയ് ഭീകര ആക്രമണത്തിന് സമാനമായിരുന്നു. ഇതിന് പിന്നാലെ ഭീകരർ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് അതിർത്തി കടന്നെത്താൻ നിർമ്മിച്ച തുരങ്കവും കണ്ടെത്തിയിരുന്നു. 200 മീറ്ററോളം നീളമുള്ള ഈ തുരങ്കം പാക് സൈനികരുടെ പിന്തുണ ഇല്ലാതെ നിർമ്മിക്കാൻ തീവ്രവാദികൾക്ക് എങ്ങനെ സാധിച്ചു എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പാകിസ്ഥാൻ പങ്കിന് കൃത്യമായ തെളിവ് ലഭിച്ചതോടെ ഇതിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയിലാണ് പാകിസ്ഥാൻ ഇപ്പോൾ. പാക് മാദ്ധ്യമങ്ങളിൽ നിറയുന്ന ആശങ്ക ഇതിനെ സാധൂകരിക്കുന്നതാണ്.

മോദിയുടെ ഇന്ത്യയെ ഭയം

തീവ്രവാദത്തെ അടവച്ച് വിരിയിക്കുന്ന പാകിസ്ഥാന്റെ അത്തരം ചെയ്തികളിൽ ഭൂരിഭാഗവും ഇന്ത്യയുടെ നേർക്കായിരുന്നു. ദേശീയതയും അതിലും വലിയ മതാന്ധതയും ബാധിച്ച പാക് പൗരൻമാരെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ചാവേറുകളാക്കി ഇന്ത്യയിലേക്ക് കയറ്റി വിടുവാൻ തീവ്രവാദ ഫാക്ടറികൾ അതിർത്തിക്കടുത്ത് പാക് സൈനിക പിന്തുണയോടെ സ്ഥാപിച്ചിരുന്നു. ഇന്ത്യയിൽ ആക്രമണം നടന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പാകിസ്ഥാന് ഒരു കാലത്ത് നന്നായി അറിയാമായിരുന്നു. കുറച്ച് വർഷത്തേയ്ക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടത്താതെയും, വ്യാപാര കരാർ നിർത്തിയും, വിദേശകാര്യ പ്രതിനിധിയെ പിൻവലിച്ചുമെല്ലാമായിരുന്നു ഇന്ത്യയുടെ പ്രതിഷേധം.

ഇത്തരം അഹിംസാ മാർഗങ്ങളിലൂടെയുള്ള പ്രതിഷേധത്തിന് അയവ് വന്നത് നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ്. ഇന്ത്യയുടെ വ്യാപാര തലസ്ഥാനത്ത് കടൽ മാർഗം എത്തി നൂറിന് മുകളിൽ ആളുകളെ കൊലപ്പെടുത്തിയിട്ടും ക്ഷമിച്ച ഇന്ത്യ കാശ്മീരിലെ ഉറി, പുൽവാമ എന്നിവിടങ്ങളിലെ തീവ്രവാദ ആക്രമണങ്ങൾക്ക് ചുട്ട മറുപടിയാണ് നൽകിയത്. സൈനികരുടെ ആത്മവീര്യം കൂട്ടിയ നടപടികളിലേക്ക് മോദി സർക്കാർ കടന്നതോടെ പാകിസ്ഥാന് ഭയം വർദ്ധിച്ചു.

പല്ലിന് പല്ലെന്ന ഡോവലിന്റെ ആശയം
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ എത്തിയതോടെയാണ് ഇന്ത്യയുടെ നയങ്ങളിൽ പ്രകടമായ മാറ്റങ്ങളുണ്ടായത്. ശക്തമായ നടപടികളിലേക്ക് കടക്കാൻ സർക്കാരിന് പൂർണമായ പിന്തുണയും ധൈര്യവും നൽകുന്നത് അദ്ദേഹമാണ്. ശാന്തിയും സമാധാനവും മാത്രം സ്വീകരിക്കുന്ന രാജ്യമെന്ന പ്രതീതി മാറ്റി ആക്രമിക്കുന്നവരെ പ്രതിരോധിക്കുന്ന, തിരിച്ചാക്രമിക്കുന്ന നയം വേണമെന്ന് വാദിക്കുന്ന വക്താവാണ് അദ്ദേഹം.

കാശ്മീരിൽ പാക് തീവ്രവാദികൾ നടത്താനുദ്ദേശിച്ച പദ്ധതികൾ പാഴായെങ്കിലും ഇതിനെ ഇന്ത്യ ശക്തമായി തിരിച്ചടിക്കാനുള്ള കാരണമാക്കുമെന്നാണ് പാക് സൈന്യം ഭയക്കുന്നത്.

പാകിസ്താൻ കോളമിസ്റ്റും വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനുമായ എയർ വൈസ് മാർഷൽ ഷഹസാദ് ചൗധരി ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന തരത്തിൽ ഒരു ലേഖനം നവംബർ 22 ന് ട്രിബ്യൂൺ ഡോട്ട് കോമിൽ എഴുതി. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെയും പഷ്തൂൺ ആദിവാസി മേഖലകളിലെയും വിഘടനവാദികളെ ഇന്ത്യ ഡോവലിന്റെ നേതൃത്വത്തിൽ പാകിസ്ഥാനെതിരെ ഒന്നിപ്പിക്കുമെന്നാണ് അദ്ദേഹം എഴുതുന്നത്. പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയുടെ ഡോവൽ ബുദ്ധിയാണന്ന് പാകിസ്ഥാൻ ഇതിന് മുൻപും ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ബലം നൽകുന്ന തരത്തിലുള്ള തെളിവുകൾ ഹാജരാക്കുന്നതിന് അവർക്ക് കഴിഞ്ഞിരുന്നില്ല.

കാശ്മീരിൽ ഇന്ത്യയ്ക്ക് ഏൽക്കുന്ന പരിക്കുകൾക്ക് കൂടുതൽ ആഘാതത്തിൽ ബലൂചിസ്ഥാനിലൂടെ പാകിസ്ഥാന് നൽകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും, ആറു വർഷത്തോളം പാകിസ്ഥാനിൽ കഴിഞ്ഞ ഡോവലിന് രാജ്യത്തിന്റെ മുക്കും മൂലയും മനപാഠമാണെന്നതും പാകിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്.