us-naval-drones

ന്യൂഡൽഹി:ലഡാക്കിൽ ചെെനയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ
രഹസ്യാന്വേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്റലിജൻസ് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ഇന്ത്യൻ നാവിക സേന രണ്ട് യു.എസ് നിർമിത എം.ക്യൂ-9ബി സീഗാർഡിയൻ ആളില്ലാ വിമാനം (യു.എ.വി) പാട്ടത്തിന് വാങ്ങി. ഒരു വർഷത്തേക്കാണ് നിരീക്ഷണ വിമാനങ്ങൾ പാട്ടത്തിന് വാങ്ങിയിരിക്കുന്നത്.

യു.എസ് കമ്പനിയായ ജനറൽ ആറ്റോമിക്സ് നിർമിച്ച പ്രിഡേറ്റർ ബി ഡ്രോണുകളുടെ ഒരു വകഭേദമാണ് ഹൈടെക് യു‌.എ‌.വികൾ. നവംബർ ആദ്യ വാരം യു.എസിൽ നിന്നും ഇന്ത്യയിലെത്തിയ നിരീക്ഷണ വിമാനങ്ങൾ കഴിഞ്ഞ ആഴ്‌ച നിരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

സേനാ ആവശ്യങ്ങൾക്കായി ആയുധ സാങ്കേതിക സംവിധാനങ്ങൾ പാട്ടത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ആയുധം വാങ്ങൽ നടപടി ക്രമങ്ങൾ സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ പാട്ടത്തിനെടുക്കുന്ന ആദ്യ നിരീക്ഷണ വിമാനമാണ് എം.ക്യൂ-9ബി.

2020 ഒക്ടോബർ ഒന്നിനാണ് പ്രതിരോധ ഏറ്റെടുക്കൽ നടപടി പ്രാബല്യത്തിൽ വന്നത്. സെെനിക ആയുധങ്ങളും സംവിധാനങ്ങളും വാങ്ങുന്നതിനുള്ള ചിലവ് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ്
ഇവ പാട്ടത്തിന് വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.