police-

തിരുവനന്തപുരം : മകളോടൊപ്പം പരാതി നൽകാനെത്തിയ അച്ഛനെ അധിക്ഷേപിച്ച് പൊലീസ്. നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എ എസ് ഐയെ സ്ഥലം മാറ്റി മുഖം രക്ഷിച്ച് ഡിജിപി.

കളളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാ‌ർ ഡാം പൊലീസിന്‍റെ അധിക്ഷേപം.

ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി.

താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലമാറ്റി.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡി.ഐ.ജിയെ ചുമതലപ്പെടുത്തി.