delhi-chalo-march

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും ഹരിയാനയും. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ, സോണിപ്പത്ത് എന്നിവിടങ്ങളിൽ കൊടും തണുപ്പിനെ വകവയ്‌ക്കാതെ കർഷകർ റോഡുകളിൽ അന്തിയുറങ്ങി. രാത്രി വൈകി സോണിപ്പത്തിൽ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഡൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. ഡൽഹിയിലെ അതിർത്തികളിൽ കർഷകരെ നേരിടാൻ ബി എസ് എഫ് ഉൾപ്പടെ കേന്ദ്രസേനയെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിട്ടുളളത്. ഡൽഹി മെട്രോ സർവീസുകൾ ഇന്നും നഗരാതിർത്തിയിൽ സർവീസ് അവസാനിപ്പിക്കും.

യു പി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകസംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. കൊടും തണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീകായാനുളള വസ്‌തുക്കളുമായാണ് കർഷകർ എത്തിയിരിക്കുന്നത്.