plant

തിരുവനന്തപുരം: നഗരത്തിലെ ദീർഘകാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അരുവിക്കരയിൽ നിർമ്മിക്കുന്ന 75 എം.എൽ.ഡി പ്ളാന്റ് ഡിസംബറിൽ കമ്മിഷൻ ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്ളാന്റ് കമ്മിഷൻ ചെയ്യാനാണ് ആലോചന. അടുത്ത വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, പ്ളാന്റിന്റെ 95 ശതമാനം നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ഈ വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി പദ്ധതി നീളാനിടയാക്കി. പ്ളാന്റിന്റെ സിവിൽ ജോലികൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇലക്ട്രിക്കലും മെക്കാനിക്കലുമായ ജോലികളാണ് നടന്നുവരുന്നത്. ഇത് പൂർത്തിയായാലുടൻ വൈദ്യുതി പരിശോധന നടത്തും. ഇതിനൊപ്പം പ്ളാന്റിന്റെ ശേഷി സംബന്ധിച്ച പരിശോധനകളും നടന്നുവരുന്നുണ്ട്.


ജലസമൃദ്ധമാകും

1973- 85 ൽ ഡാം സൈറ്റിൽ പൂർത്തിയാക്കിയ 72 എം.എൽ.ഡി പ്ലാന്റ്, 1999ൽ ചിത്തിരക്കുന്നിൽ നിർമ്മിച്ച 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ് എന്നിങ്ങനെ മൂന്ന് പ്ളാന്റുകളാണ് അരുവിക്കരയിൽ നിലവിലുള്ളത്. ഇതുകൂടാതെ 36 എം.എൽ.ഡിയുടെ ബൂസ്റ്റർ പമ്പ് ഹൗസും ജലവിതരണത്തിന് ഉപയോഗിക്കുന്നു. മൂന്ന് പ്ളാന്റുകളും ഒരേസമയം പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ നഗരത്തിൽ മുടക്കമില്ലാതെ കുടിവെള്ളം എത്തിക്കുന്നത്. ഈ പ്ളാന്റുകൾ അടുത്തിടെ നവീകരിച്ചിരുന്നു. നവീകരണം പൂർത്തിയാക്കിയതോടെ പത്ത് ദശലക്ഷം ലിറ്റർ ജലം അധികമായി എത്തിക്കാൻ സാധിച്ചു. എന്നാൽ, പ്ളാന്റുകൾ അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത് എത്ര മുൻകരുതലെടുത്താലും നഗരത്തിൽ കുടിവെള്ളം മുട്ടും. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പ്ളാന്റ് നിർമ്മിക്കാൻ തീരുമാനിച്ചത്. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രതിദിനം 75 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാകും.

അരുവിക്കരയിലും കരകുളത്തും കുടിവെളളക്ഷാമം തീരും

പുതിയ പ്ളാന്റ് വരുന്നതോടെ നഗരത്തെ കൂടാതെ അരുവിക്കര, കരകുളം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. അരുവിക്കരയിൽ നിന്ന് വെള്ളം പേരൂർ‌ക്കടയിലെയും പി.ടി.പിയിലെയും ജലസംഭരണികളിൽ എത്തിച്ചായിരിക്കും വിതരണം ചെയ്യുക. അരുവിക്കരയിലേതിന് പുറമെ നെയ്യാറിലും പുതിയ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്. 100 എം.എൽ.ഡിയുടെ പ്ളാന്റാണിത്. ജില്ലയിലെ മറ്റു പ്ലാന്റുകളുടെ നവീകരണ പ്രവൃത്തിയും ഉടൻ ആരംഭിക്കും.


മൂന്ന് ഏക്കർ സ്ഥലം,​ 56 കോടി

അരുവിക്കരയിൽ വാട്ടർ അതോറിട്ടിയ്ക്ക് സ്വന്തമായുള്ള മൂന്ന് ഏക്കർ സ്ഥലത്താണ് പ്ളാന്റ് സ്ഥാപിക്കുന്നത്. 56 കോടി ചെലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ളാന്റിന്റെ നിർമ്മാണം. പ്ലേറ്റ്‌സെറ്റ്ലറെന്ന പുത്തൻ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് പ്ലാന്റ്. ചുരുങ്ങിയ സ്ഥലം മതിയെന്നതാണ് ഇതിന്റെ സവിശേഷത. ഓട്ടോമാറ്റിക് കൺട്രോൾ സംവിധാനവും പ്ലാന്റിലുണ്ട്. വാട്ടർ അതോറിട്ടിയുടെ തിരുവനന്തപുരം പ്രോജക്ട് ഡിവിഷന് കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ കോൺട്രാക്ടർ ഷിക്കാഗോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ്. അമൃത് പദ്ധതിയായതിനാൽ കേന്ദ്ര സർക്കാർ 50 ശതമാനം വിഹിതവും സംസ്ഥാനം 30 ശതമാനം വിഹിതവും വഹിക്കും. ശേഷിക്കുന്ന 20 ശതമാനം തുക ചെലവിടുക കോർപ്പറേഷനാണ്.