തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്നും എം.എൽ.എമാരുടെ പേരിൽ കേസെടുത്ത് പ്രതിപക്ഷത്തെ നിശബ്‌ദമാക്കാമെന്ന് കരുതേണ്ട എന്നും സർക്കാരിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ട സ്ഥിതിയെത്തിയെന്നും ചോദ്യം ചെയ്യലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും ഭയക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ' ഒന്നും മറയ്ക്കാനില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. തുടക്കം മുതൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. സ്വർണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് അന്വേഷണ ഏജൻസികൾക്കെതിരെ സമരം പ്രഖ്യാപിച്ചത്.' ചെന്നിത്തല പറഞ്ഞു.
കെ.എസ്.എഫ്.ഇ വിജിലൻസ് അന്വേഷണവുമാായി ബന്ധപ്പെട്ട്, അഴിമതി കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രോഷം കൊളളുന്നതെന്നും ഒരന്വേഷണവും വേണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. കെ.എസ്.എഫ്.ഇയിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
' ബാർ കോഴ കേസിനെ നിയമപരമായി നേരിടും. സോളാർ കേസിൽ സത്യം പുറത്തു വരട്ടെ. ആളുകളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ നേതാവിനെതിരായ കേസ്. ഇതിനെ നിയമപരമായി നേരിടും. അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കും. ' രമേശ് ചെന്നിത്തല പറഞ്ഞു.