rahul-gandhi

അഗര്‍ത്തല: സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഉടൻതന്നെ താഴെ വീഴുമെന്ന മുന്നറിയിപ്പുമായി ത്രിപുര കോൺഗ്രസ് അദ്ധ്യക്ഷൻ പിയൂഷ് ബിശ്വാസ്. ബി.ജെ.പിയിൽ ഉള്‍പാര്‍ട്ടി പോര് ശക്തമാണെന്നും പാർട്ടിയുടെ ഏഴ് എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും പിയൂഷ് ബിശ്വാസ് പറയുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ തരുണ്‍ ഗൊഗോയ്, അഹമ്മദ് പട്ടേല്‍ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിശ്വാസ്.

സംസ്ഥാനത്തെ ഏഴ് ബി.ജെ.പി എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി. പാർട്ടിയിലെ കാര്യങ്ങളിൽ അവർക്ക് അതൃപ്തിയുണ്ട്. പിയൂഷ് ബിശ്വാസ് പറയുന്നു. അതേസമയം, താനുമായി ബന്ധപ്പെട്ട എം.എല്‍.എമാര്‍ ആരൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

എന്നാല്‍ കോൺഗ്രസ് അദ്ധ്യക്ഷനെ ഒരു അഭിഭാഷകന്‍ എന്ന നിലയിലാവാം എം.എല്‍.എമാര്‍ ബന്ധപ്പെട്ടതാകാമെന്നും അദ്ദേഹം അതിനെ തെറ്റിദ്ധരിപ്പിക്കും വിധം അവതരിപ്പിക്കുകയാണെന്നും ബി.ജെ.പി വക്താവ് വിക്ടര്‍ ഷോം പറഞ്ഞു. ബിശ്വാസിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാകുകയില്ലെന്നും രാഹുൽ ഗാന്ധി പോലും 'പാര്‍ട്ടി മൂഡി'ലാണെന്നും വിക്ടര്‍ ഷോം പരിഹസിച്ചു. 'കോൺഗ്രസ് ദേശീയ പ്രസിഡന്റ്' എന്നാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത്.