തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈയാഴ്ച തന്നെ ചോദ്യം ചെയ്‌തേക്കും.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് രവീന്ദ്രന് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യുമെന്നാണ് സൂചന.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലർക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
രവീന്ദ്രൻ കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു.ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രവീന്ദ്രന് സിപിഎം നേരത്തെ നിർദേശം നൽകിയിരുന്നു.അന്വേഷണത്തോട് സഹകരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.