റോം: ഇറ്റലിയിലെ ഒരു പ്രമുഖ ബ്രാൻഡായ ബോറിനി മിലാനെസി നിർമ്മിച്ച ഹാൻഡ്ബാഗിന്റെ വില 53 കോടി രൂപ. വജ്രം, ഇന്ദ്രനീലം തുടങ്ങിയ അമൂല്യ രത്നങ്ങളാണ് ബാഗിൽ പിടിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ബാഗാണിത്.
1000 മണിക്കൂറോളമെടുത്താണ് ബാഗിന്റെ നിർമാണം പൂർത്തിയാക്കിയത്. ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോഗിച്ചാണ് ബാഗ് നിർമിച്ചിരിക്കുന്നത്. ബാഗിന് ഭംഗി വർദ്ധിപ്പിക്കാനായി വൈറ്റ് ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെയും മുൻഭാഗത്ത് ഘടിപ്പിച്ചിട്ടുണ്ട്. അവയിൽ നാല് ചിത്രശലഭങ്ങളിൽ വജ്രക്കല്ലുകളും മൂന്നെണ്ണത്തിൽ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്. 130ഓളം കാരറ്റുള്ള കല്ലുകളാണ് ബാഗിലുള്ളത്. നീലനിറത്തിൽ സുന്ദരമാർന്ന ഈ ബാഗിനു പിന്നിൽ മറ്റൊരു ആശയം കൂടിയുണ്ട്. കടൽക്കാഴ്ച്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. നീലക്കല്ലുകൾ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈർമല്യത്തെയും സൂചിപ്പിക്കുന്നു.
കൃത്രിമ നിർമിത വസ്തുക്കൾക്ക് പകരം മൃഗത്തോൽ, ചെമ്മരിയാടിന്റെ രോമം തുടങ്ങിയവ കൊണ്ടാണ് ബാഗിന്റെ ഉൾഭാഗം നിർമിച്ചിരിക്കുന്നത്. ബാഗ് വാങ്ങുന്നവരുടെ പേര് അതിൽകൊത്തുപണി ചെയ്യും.