നാടകം വഴി സിനിമയിൽ എത്തി ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച റോഷൻ മാത്യുവിന്റെ വിശേഷങ്ങൾ
നാടകം ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. അത് ഒരിക്കലും മിസ് ചെയ്യരുതെന്ന് ആഗ്രഹിക്കാറുമുണ്ട്.ഞാൻ ഇപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം തിയേറ്റർ ബാക്ക്ഗ്രൗണ്ട് എന്നെ സഹായിക്കുന്നുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. 2010 മുതൽ 2015 വരെ നാടകം മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.അത് കഴിഞ്ഞാണ് കാമറ അഭിമുഖീകരിക്കുന്നത്.ഇപ്പോഴും നാടക കളരികളിൽ പങ്കെടുക്കാറുണ്ട്.നാടകവും ചെയ്യുന്നുണ്ട്.അതെല്ലാം എന്റെ വളർച്ചയിൽ കൂടുതൽ സഹായിച്ചിട്ടുണ്ടന്നു തോന്നിയിട്ടുണ്ട്.മൂത്തോനിലെ അമീറായാലും മൂത്തോൻ ലൊക്കേഷൻ അനുഭവങ്ങളായാലും എനിക്ക് എപ്പോഴും സ്പെഷ്യലാണ്.ഗീതുവിന്റെയും രാജീവേട്ടന്റെയും നിവിന്റേയുമൊക്കെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചു.ആഴത്തിൽ എഴുതപ്പെട്ട കഥാപാത്രമാണ് അമീർ. എന്റെ സിനിമ ജീവിതത്തിൽ ഏറ്റവും സംതൃപ്തി തന്ന കഥാപാത്രം.
അനുരാഗ് സാറിന്റെ സിനിമ എന്നത് തന്നെയാണ് ചോക് ഡിന്റെ അനുഭവം. മുത്തോൻ കണ്ട് അനുരാഗ് സാർ ഗീതുവിനോട് എന്റെ അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞിരുന്നു.കുറച്ചു ദിവസം കഴിഞ്ഞു സാറിന്റെ കാൾ.എന്നെ അഭിനന്ദിക്കുന്നതിന്റെ കൂടെ ഒരു സ്ക്രിപ്ട് ഉണ്ടെന്നും ഇഷ്ടപ്പെടുകയാണെങ്കിൽ ചെയ്യാമെന്നും പറഞ്ഞു. സ്ക്രിപ്ട് വായിച്ചതും ഞാൻ ഓകെ പറഞ്ഞു.ബോളിവുഡ് സിനിമയാണെങ്കിലും മലയാള സിനിമയുടെ ചിത്രീകരണം പോലെ തന്നെയാണ് തോന്നിയത്. ഭാഷ ,ഭക്ഷണം,സംസ്കാരം അതിൽ മാത്രമെ വ്യത്യാസം ഉണ്ടായിരുന്നുള്ളു.
പുതിയ നിയമം,തൊട്ടപ്പൻ,കപ്പേള അങ്ങനെ തുടങ്ങി രണ്ടു മൂന്ന് ചിത്രങ്ങളിൽ നെഗറ്റീവ് ഷെയ്ഡ് ചെയ്തുവെന്ന് വച്ച് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോയെന്ന് പേടി തോന്നിയിട്ടില്ല.അങ്ങനെയുള്ള പേടികളൊക്കെ തുടങ്ങിയാൽ പിന്നെ പുതിയ പ്രോജക്ടുകൾ വരുമ്പോൾ നമ്മുടെ ഫോക്കസ് തന്നെ മാറിപ്പോവും.ആവശ്യത്തിൽ കൂടുതൽ ടെൻഷനുകളും സ്ട്രസുമുണ്ട് ഇനി കൂടുതൽ ചിന്തിച്ചുകൂട്ടി നെഗറ്റീവാവൻ താത്പര്യമില്ല .
ഞാൻ വളരെ ഭാഗ്യവാനാണ്. ലോക് ഡൗണിന്റെ ഇടയിൽ ഞാൻ നേരത്തെ ചെയ്തുവച്ച ഒന്ന് രണ്ടു വർക്കുകൾ റിലീസ് ചെയ്തിരുന്നു.അങ്ങനെ ഇരിക്കുമ്പോഴാണ് ഫഹദിന്റെ കാൾ വരുന്നത്. അതിൽ നിന്നാണ് സീ യൂ സൂൺ തുടങ്ങുന്നത്.ഒരു പരീക്ഷണ ചിത്രം പ്ലാൻ ചെയ്യുന്നുണ്ടെന്നും.മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നതെന്നും .ഇത് എന്താകുമെന്നോ എവിടെ റിലീസ് ചെയ്യുമോയെന്നൊന്നും ഒരു പിടിയുമില്ലെന്നുമായിരുന്നു ഫഹദ് പറഞ്ഞത്.ആ വെർച്വൽ ചിത്രത്തിന്റെ തീം കൂടി അറിഞ്ഞപ്പോൾ ഡബിൾ ഹാപ്പി.ദർശനയും ഫഹദും ഉണ്ടെന്നു കൂടി അറിഞ്ഞപ്പോൾ കൂടുതൽ ആകാംക്ഷയായി.ഒന്നും നോക്കാതെ ഞാൻ യെസ് പറഞ്ഞു. ലോക് ഡൗണിൽ സംഭവിച്ച ഏറ്റവും സന്തോഷമുള്ള കാര്യമാണ് സീ യൂ സൂൺ. ഇതിന്റെ ഫോർമാറ്റ് എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. സിനിമ ആദ്യം കണ്ടപ്പോൾ ഇത് മലയാളികൾക്ക് ഉൾകൊള്ളാൻ കഴിയുമോയെന്നൊക്കെ സംശയമുണ്ടായിരുന്നു.
എന്നാൽ റിലീസ് കഴിഞ്ഞു പ്രേക്ഷകർ ഇത് ഏറ്റെടുത്തു. പരീക്ഷണ ചിത്രങ്ങൾ മലയാളികൾ എപ്പോഴും ഏറ്റെടുത്തിട്ടുള്ളവരാണ്. ഡെസ്ക് ടോപ്പിന്റെയും മൊബൈൽ വാളിന്റെയും സഹായത്തോടെ ഒരു മുഴുനീള ചിത്രം മലയാളികൾ ഏറ്റെടുത്തു എന്നത് തന്നെയാണ് സീ യൂ സൂണിന്റെ വിജയം.അതുപോലെ ഈ ലോക് ഡൗൺ തുടങ്ങിയതിന് ശേഷം പൊതുവെ എല്ലാവരും വെർച്വൽ ലോകവുമായി കുറച്ചുകൂടെ അടുത്തു.വീഡിയോ ചാറ്റും,സൂം കോൺഫറൻസുകളുമെല്ലാം ഈ ഒരു ടൈമിൽ ജനങ്ങളുമായി കൂടുതൽ ഫ്രണ്ട് ലിയായിയെന്ന് തോന്നിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ഈ ഒരു സമയത്ത് ഈ ഫോർമാറ്റിലുള്ള ചിത്രം കൂടുതൽ കാലിക പ്രാധാന്യമുള്ളതാണെന്ന് മഹേഷേട്ടനും പറഞ്ഞിരുന്നു.ഇതുവരെ ചെയ്ത തിയേറ്ററുകളുടെയോ സിനിമകളുടെയോ അനുഭവം പോലെയായിരുന്നില്ല സീ യൂ സൂണിന്റെ ഷൂട്ടിംഗ് അനുഭവം.സാധാരണ സിനിമ സെറ്റിലെ ബഹളങ്ങളോ യമണ്ടൻ കാമറകളോയില്ലാത്ത സെറ്റ്.വളരെ കുറച്ചു പേരുള്ള ടീം.സഹകരണ മനോഭാവത്തോടെയായിരുന്നു എല്ലാവരും.പുതിയൊരു ഫോർമാറ്റായതുകൊണ്ട് നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാം പുതിയതായിരുന്നു.അതുകൊണ്ട് തന്നെ പരിഹാരവും പുതിയതായിരുന്നു.മൊത്തം പതിനഞ്ചുപേരാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ഒരാൾ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല.എല്ലാവരും ഒരേപോലെയാണ് സിനിമ നടത്തിയെടുക്കാനും പ്രശ്നങ്ങളെ പരിഹരിക്കാനും പരിശ്രമിച്ചത്.പുതിയൊരു ഫോർമാറ്റ് സിനിമ വളരെ നന്നായി ചെയ്യണമെന്ന എനർജി ആ ടീമിലെ എല്ലാവർക്കുമുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി.