
കറാച്ചി: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ സ്വദേശികളായ 16 കുട്ടികളെ പാകിസ്ഥാൻ ജയിലിൽ അടച്ചെന്ന് റിപ്പോർട്ട്. തെക്കൻ സിന്ധ് പ്രവിശ്യയിലാണ് സംഭവം നടന്നത്. കുട്ടികളുടെ മോചനത്തിനും അവരെ തിരികെ അയക്കുന്നതിനുമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ ഉപദേഷ്ടാവ് വീർജി കോഹ്‌ലിയെ ഉദ്ധരിച്ച് അറബ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴിനും 16നും ഇടയിൽ പ്രായമുള്ള കുട്ടികളാണിവർ.
നവംബർ 21ന് കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് സിന്ധിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പുരുഷന്മാർക്കൊപ്പം കുട്ടികൾ പിടിയിലാകുന്നത്. മുതിർന്നവർ കുട്ടികളുടെ ബന്ധുക്കളാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പക്കൽ നിയമപരമായ രേഖകളൊന്നും ഇല്ലായിരുന്നു. പാരാമിലിട്ടറി റേഞ്ചർമാർ അറസ്റ്റ് ചെയ്ത സംഘത്തെ തുടർ നടപടികക്കായി കശ്മോർ പൊലീസിന് കൈമാറി.
“ഇവർ പ്രായപൂർത്തിയാകാത്തവരാണ്, അവർ സ്വയം കുറ്റം ചെയ്തിട്ടില്ല,” വീർജി കോഹ്‌ലി അറബ് ന്യൂസിനോട് പറഞ്ഞു. കോടതി വിചാരണയ്ക്ക് വളരെയധികം സമയമെടുക്കും. അതുകൊണ്ടാണ് കുട്ടികൾക്ക് അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നതിന് വേണ്ടി കേസ് റദ്ദാക്കാൻ നിയമ വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് ഞാൻ സിന്ധ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത് - അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമലംഘനം നടത്തിയതിന് മുതിർന്നവരെ വിചാരണ ചെയ്യണമെന്നും കോഹ്‌ലി പറയുന്നു. സുകൂറിലെ ജയിലുകൾ സന്ദർശിച്ചപ്പോഴാണ് കുട്ടികളെ ജുവനൈൽ ജയിലിൽ തടഞ്ഞ് വച്ചിരിക്കുന്നത് കണ്ടതെന്നാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ കോഹ്‌ലി ചൂണ്ടിക്കാട്ടുന്നത്. ഫോറിനേഴ്സ് ആക്ട് ഉൾപ്പെടെയുള്ളവയാണ് കുട്ടികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കുട്ടികൾ അവരുടെ പ്രാദേശിക ഭാഷയിൽ മാത്രം സംസാരിക്കുന്നത് കൊണ്ട് ജയിലിലെ ഉദ്യോഗസ്ഥരുമായി അവർക്ക് ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്നും മറ്റ് പ്രശ്നങ്ങളൊന്നും കുട്ടികൾ നേരിടുന്നില്ലെന്നും സിന്ധ് ജയിൽ ഐ.ജി കാസി നസീർ അഹമ്മദ് പറഞ്ഞു.