k-surendran-

ആലപ്പുഴ: കെ..എസ്..എഫ്..ഇയിലെ വിജിലൻസ് റെയ്‌ഡ് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണത്തെ പരിഹസിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജിലന്‍സിലും ബി.ജെ.പിക്കാരാണെന്നാണ് പറയുന്നതെങ്കില്‍ പിണറായി രാജിവച്ച് മൂന്ന് മാസത്തേക്ക് ആ കസേര തന്നെ എല്‍പ്പിക്കുന്നതാണ് നല്ലെതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തോമസ് ഐസക്കിന്റെ എല്ലാ വകുപ്പുകളിലും അഴിമതിയാണ്. ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം. ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് ഐസക്ക് ചെയ്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട് എല്ലാറ്റിലും അഴിമതിയാണ്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസകിനെ വേട്ടയാടുന്നത്. അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നത് ഐസക്കാണ് എന്ന് മുഖ്യമന്ത്രി കരുതുന്നു. അതുപോലെ വിജിലന്‍സിനെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായും ഐസക്കും കരുതുന്നു. കള്ളിവെളിച്ചത്തായപ്പോള്‍ പരസ്പരം ഇരുവരും പാരവെക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.